അമ്പലപ്പുഴ: മോഷ്ടാക്കളെ ഭയന്ന് അമ്പലപ്പുഴ പോലീസ് അന്വേഷണങ്ങള്‍ പ്രഹസനംമാത്രം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്ന മോഷണ പരമ്പരയാണ് അമ്പലപ്പുഴ പ്രദേശത്തെ ഭീതിയിലാക്കുന്നത്. കഴിഞ്ഞ ദിവസം വീടുതകര്‍ത്ത് യുവതിയെ അക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. സമീപ വീടുകളിലും വ്യാപക മോഷണം.
അമ്പലപ്പുഴ വടക്കുപഞ്ചായത്ത് കാക്കാഴം നെല്പുരയ്ക്കല് ഷൗക്കത്തിന്റെ ഭാര്യ അന്‍സില (22)യെ അക്രമിച്ചായിരുന്നു മോഷണം. അമ്പലപ്പുഴ പോലീസ് സ്റ്റേഷന്റെ മൂക്കിനു താഴെയുള്ള വ്യാപാര മേഖലകളില്‍ നിന്നായിരുന്നു അദ്യകാലങ്ങളില്‍ മോഷണം തുടങ്ങിയത്. കച്ചേരിമുക്കിലെ വ്യാപാര ശാലകളിലെ ഓടുകല്‍ പൊളിച്ചാണ് ഏറെയും മോഷണം നടന്നിട്ടുള്ളത്.
കഴിഞ്ഞ ഏതാനും ദിവസം മുമ്പുവരെ പടിഞ്ഞാറെ നടയിലെ കച്ചവട സ്ഥാപനങ്ങളില്‍ നിരന്തരം ഇത്തരത്തില്‍ മോഷണം നടന്നിരുന്നു. എന്നാല്‍ ഇത്തരം മോഷണങ്ങളില്‍ പോലീസ് നടപടി എടുക്കാതെ വന്നതോടെയാണ് വീടുകളിലേക്ക് പട്ടാപ്പകല്‍പോലും മോഷണം വ്യാപിച്ചത്. ഇപ്പോള്‍ വീടുകള്‍ തകര്‍ത്തശേഷം ആക്രമിച്ച് സ്വര്‍ണ്ണം കവരുന്ന അവസ്ഥകൂടിയായി. ഇതോടെ അമ്പലപ്പുഴ മോഷ്ടാക്കളുടെ പിടിയിലായിക്കഴിഞ്ഞു.
ഏതാനും ദിവസം മുമ്പാണ് പട്ടാപ്പകല്‍ വീടു തകര്‍ത്ത് വിദേശ മലയാളിയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം കവര്‍ന്നത്. പോലീസിലെ ഉന്നത അധികാരികള്‍ വരെയെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.
നിലവില്‍ മോഷണ വിവരങ്ങള്‍പോലും പോലീസില്‍ അറിയിക്കാന്‍ മടിക്കുകയാണ് നാട്ടുകാര്‍. റസിഡന്റ്സ് അസോസിയേഷന് പോലുള്ള സംഘടനകളും മോഷ്ടാക്കള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഇതും കടത്തിവെട്ടിയാണ് മോഷ്ടാക്കള്‍ അരങ്ങുതകര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: