ആലപ്പുഴ: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘ഓണം സമൃദ്ധി’ പഴം പച്ചക്കറി വിപണികളുടെ ജില്ലാതല ഉദ്്ഘാടനം ജില്ലാകോടതി പാലത്തിനു സമീപമുളള പുന്നപ്ര വയലാര്‍ സ്മാരക ഹാളില്‍ മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. ആലപ്പുഴ മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ഓണ സമൃദ്ധി ”ഫാം ഫ്രഷ്കേരള” എന്ന പേരില്‍ ഓണക്കാലത്ത് പഴം -പച്ചക്കറി ജനങ്ങളില്‍ എത്തിക്കുന്നതിന് ജില്ലയില്‍ 98 കേന്ദ്രങ്ങളാണ് തുറക്കുന്നത്. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവ പച്ചക്കറികളാണ് വില്‍ക്കുന്നത്. അന്യ സംസ്ഥാന പച്ചക്കറികളായ ഉളളി, സവാള, ഉരുളക്കിഴങ്ങ് മുതലായവ ഹോര്‍ട്ടികോര്‍പ്പ് മുഖാന്തിരമാണ് വിപണികളില്‍ എത്തിക്കുന്നത്.
ഇതിനായി ജില്ലയില്‍ ആറ് സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ബ്ലോക്ക് തല വിപണന കമ്മിറ്റികളാണ് ഓരോ ദിവസത്തേയും സംഭരണ വില നിശ്ചയിക്കുന്നത്. അതിന്റെ 10ശതമാനം വരെ അധികരിച്ച് കര്‍ഷകര്‍ക്ക് നല്‍കും.
ഇങ്ങനെ സംഭരിക്കുന്ന പച്ചക്കറികളുടെ വിപണന വിലയുടെ 30ശതമാനം വരെ കുറവിലാണ് ഉപഭോക്താക്കള്‍ക്ക് പച്ചക്കറികള്‍ നല്‍കുന്നത്.
ഓരോവിപണിയിലും മൂന്നു വിഭാഗങ്ങളിലായാണ് പച്ചക്കറികള്‍ വില്പനയ്ക്ക് വയ്ക്കുന്നത്. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍, അന്യ ജില്ലാ പച്ചക്കറികള്‍, അന്യസംസ്ഥാന പച്ചക്കറികള്‍ എന്നിങ്ങനെയാണ് വിപണികളില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: