കല്‍പ്പറ്റ : തിരുവോണനാളില്‍ നിരാഹാരസമരം നടത്തുമെന്ന് ആധാരമെഴുത്തുകാര്‍. സര്‍ക്കാരിന്റെ തെറ്റായ ഉത്തരവിലൂടെ രജിസ്ട്രേഷന് മേഖലയില്‍ നടപ്പാക്കുന്ന നയത്തിലൂടെ ആയിരക്കണക്കിന് ആധാരമെഴുത്തുകാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ആധാരമെഴുത്തുകാര്‍ തിരുവോണനാളില്‍ കളക്ടറേറ്റ് പടിക്കല്‍ ഉപവാസസമരം നടത്തുന്നത്. ഭരണത്തില്‍ നിന്നും ഇറങ്ങിയ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരും പിന്തുടരുകയാണ്. മുഖ്യമന്ത്രിക്കും രജിസ്ട്രേഷന് മന്ത്രിക്കും നിരവധിതവണ നിവേദനം നല്‍കിയിട്ടും തൊഴില്‍ സ്ഥിരതയില്‍ യാതൊരു തീരുമാനവും ഉണ്ടായില്ല.
മറ്റ് മാര്‍ഗങ്ങളില്ലാതെ മൂന്ന്ഘട്ട സമരങ്ങള്‍ നടത്തിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. മുഴുവന്‍ ആധാരമെഴുത്തുകാരെയും അണിനിരത്തിക്കൊണ്ട് സെക്രട്ടേറിയറ്റ് നടയിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും സര്‍ക്കാര്‍ കണ്ടഭാവം നടിച്ചില്ല. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പെന്ഷന് വീട്ടില്‍ എത്തിച്ചുകൊടുക്കുന്ന സര്‍ക്കാര്‍ ആധാരം എഴുത്തുകാരുടെ തൊഴില്‍ ഇല്ലാതാക്കി അവരെ മുഴുപട്ടിണിയിലേക്ക് തള്ളിവിടുകയാണ്. ആധാരമെഴുത്ത് തൊഴില്‍ സംരക്ഷിക്കുന്നതിനും ആധാരമെഴുത്ത് മേഖല ഭൂമാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും തീറെഴുതിക്കൊടുത്ത് സാധാരണക്കാരന്റെ സ്വത്തിനും ജീവനും വിലയില്ലാതാക്കുന്ന തെറ്റായ ഉത്തരവ് പിന്‍വലിക്കുന്നതിനായി കേരളത്തിലെ എല്ലാ ആധാരമെഴുത്തുകാരും ജില്ലാകേന്ദ്രങ്ങളില്‍ പട്ടിണി സമരം നടത്തും. ഇതിന്റെ ഭാഗമായി ജില്ലയിലെ കളക്ടറേറ്റിന് മുന്നില്‍ നിരാഹാരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആധാരമെഴുത്ത് അസോസിയേഷന് ജില്ലാപ്രസിഡന്റ് പി.എം.തങ്കച്ചന്, സെക്രട്ടറി പി.കെ.രാജന്, എസ്.സാഹാബ്ജാന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: