മേരിക്കുട്ടി ടീച്ചര്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു, ഞാന്‍ കുഞ്ഞിനെ നന്നായി നോക്കുമായിരുന്നു. കുട്ടിയെ ഉറക്കാന്‍ കിടത്തി ഞാന്‍ താരാട്ടുപാടുമായിരുന്നു. അത് ഞങ്ങളുടെ ഭാഷയിലെ പാട്ടാണ്. ടീച്ചര്‍ ഒരു ദിവസം എന്നോട് പറഞ്ഞു. നീ നിങ്ങടെ ഭാഷയും എന്റെ കുഞ്ഞിനെ പഠിപ്പിക്കുമെന്ന്. ടീച്ചര്‍ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്ക് മനസിലായില്ല. ഞാന്‍ മിണ്ടാതെനിന്നു.
ആയിടയ്ക്ക് ഒരുദിവസം ടീച്ചര്‍ എന്നെയും കൂട്ടി തൊട്ടടുത്തുള്ള സിനിമാടാക്കീസില്‍ സിനിമയ്ക്ക് കൊണ്ടുപോയി. ആദ്യമായാണ് സിനിമാടാക്കീസ് കാണുന്നത്. ഓലകൊണ്ടാണ് മേല്‍ക്കൂര. മുളയുടെ പരമ്പ് ഉയോഗിച്ച് ഇരുഭാഗവും മറച്ചിട്ടുണ്ട്. മുളംപരമ്പില്‍ കരിഓയില്‍ അടിച്ച് കറുപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ ടിക്കറ്റെടുത്ത് ടാക്കീസിനകത്തുകയറി. ഏതാണ്ട് മുന്‍ഭാഗത്താണ് ഞങ്ങള്‍ ഇരുന്നത്. സിനിമ തുടങ്ങുന്നതിന് മുന്‍പ് വലിയ ശബ്ദത്തില്‍ ന്യൂസ് റീല്‍ കണ്ടു. ആസാമിലെ വെള്ളപ്പൊക്കമാണ് അതില്‍ കാണിച്ചത്. ചേക്കോട്ടുപുഴയില്‍ വെള്ളം പൊങ്ങിയതല്ലാതെ മറ്റൊന്നും ഞാന്‍ കണ്ടിരുന്നില്ല. ചിത്രങ്ങള്‍ സംസാരിക്കുന്നതും ആളുകള്‍ ഓടുന്നതുമെല്ലാം എന്നെ അമ്പരപ്പിച്ചു. സ്ക്രീനിലേക്ക് വരുന്ന പ്രകാശം പിറകുവശത്തുനിന്നായിരുന്നു. ഞാന്‍ എഴുന്നേറ്റുനിന്ന് പിറകുവശത്തേക്ക് നോക്കി. ആ സമയം പുറകിലിരുന്ന ആളുകള്‍ ബഹളംവച്ചു. ടീച്ചര്‍ വേഗം എന്നെ അവിടെ പിടിച്ചിരുത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ കുറേ ആളുകള്‍ ബീഡി വലിക്കാന്‍ തുടങ്ങി. ടാക്കീസില്‍ നിറയെ ബീഡിയുടെ പുകയായിരുന്നു.
‘ചെമ്പരത്തി’ എന്നാണ് സിനിമയുടെ പേരെന്ന് ടീച്ചര്‍ പറഞ്ഞു. ഞാന്‍ കരുതിയത് ചെമ്പരത്തി പൂവാണെന്നാണ്. ‘ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ’ എന്ന പാട്ടും ‘ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ’ എന്ന പാട്ടും ഞാന്‍ ഇന്നും ഓര്‍ക്കുന്നു. സിനിമയിലെ ഉടുക്ക് കൊട്ട് പാട്ട് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഞങ്ങളുടെ ആളുകളുടെ ഗദ്ദിക പോലെയുണ്ട്. ഇടയ്ക്ക് സിനിമ നിന്നുപോയി. ടീച്ചര്‍ പറഞ്ഞു റീല്‍ മുറിഞ്ഞു എന്ന്. എനിക്കത് മനസിലായില്ല. ആ സമയത്ത് കടല, പാട്ടുപുസ്തകം എന്നുപറഞ്ഞ് ഒരാള്‍ ഞങ്ങളുടെ അരികിലെത്തി. ടീച്ചര്‍ ഒരുപൊതി കടലയും ഒരു പാട്ടുപുസ്തകവും വാങ്ങി. പിന്നെ സിനിമ തുടങ്ങി. ഇതിനിടെ എന്തോ കടിക്കുന്നപോലെ തോന്നി, ഉറുമ്പുകടിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. അത് ഉറുമ്പല്ല, മൂട്ടയാണെന്ന്, ടീച്ചര്‍. ഒരു വല്ലാത്ത മണവും. ഞാന്‍ ആദ്യമായാണ് മൂട്ടയെ കാണുന്നത്. ടാക്കീസിനകത്തെ കൂരിരുട്ടും പുകയുമെല്ലാം എന്നെ വല്ലാതെ പേടിപ്പിച്ചു. സിനിമയിലെ ചില രംഗങ്ങളില്‍ ഞാന്‍ അറിയാതെ ടീച്ചറുടെ കയ്യില്‍ പിടിച്ചു.
സിനിമ കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലെത്തി. ടീച്ചര്‍ പാട്ടുപുസ്തകം നോക്കി ചില പാട്ടുകള്‍ പാടി. പലപ്പോഴായി ടീച്ചര്‍ പാടാറുള്ള പല പാട്ടുകളും വായിക്കാനറിയില്ലെങ്കിലും ഞാനും പഠിച്ചു. ടീച്ചര്‍ സ്കൂളില്‍ പോകുന്ന ദിവസങ്ങളില്‍ രാവിലെ കഞ്ഞി തരും. അവധിദിവസങ്ങളില്‍ ടീച്ചര്‍ ദോശയും പുട്ടുമൊക്കെ ഉണ്ടാക്കും. ഞാന്‍ തനിച്ചാകുമ്പോള്‍ ചേക്കോട്ടുകുന്നും നാടുമെല്ലാം ഓര്‍മ്മ വരും. അവധിക്കാലത്ത് ടീച്ചര്‍ എന്നെ ഞങ്ങളുടെ കോളനിയിലാക്കിയിട്ട് പോയി. അക്കാലത്ത് ഞാന്‍ വയലില്‍ ആറ്റയോടിക്കുന്നതിനും (വിത്തുനെല്ല് കൊത്തിതിന്നാന്‍ വരുന്ന ചെറുപക്ഷികള്‍) വയലിലെ കള പറിക്കുന്നതിനുമൊക്കെ പോയിട്ടുണ്ട്.
പരമ്പരാഗതമായി ഞാറ് പറിക്കുന്നതിനും നടുന്നതിനുമൊക്കെ ഉപയോഗിക്കുന്ന കുരമ്പകുട ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. കോളനിയിലെ മൂപ്പന്മാരും പ്രായമായ അമ്മമാരുമാണ് കുരമ്പക്കുട ഉണ്ടാക്കുക. കുറെ ദിവസത്തെ പ്രയത്നത്തിലൂടെയാണ് ഒരു കുട ഉണ്ടാവുക. കുട നന്നായി സംരക്ഷിച്ചാല്‍ ആറ് കൊല്ലംവരെ ഇരിക്കും. മഴക്കാലത്ത് നനഞ്ഞ കുട പുകയത്ത് വെച്ചാണ് ഉണക്കുക. ഈ കുടയുമായാണ് ആറ്റയെ ഓടിക്കാന്‍ വരമ്പത്തുപോയിരിക്കുക. ഇരുന്നൂറും മുന്നൂറും ആറ്റക്കിളികള് ഒന്നിച്ചാണ് പാടത്ത് വന്നിരിക്കുക. കാവലില്ലെങ്കില്‍ പത്ത് മിനിട്ടുകൊണ്ട് ഇവ വിത്തുമുഴുവന്‍ കൊത്തിത്തിന്നും. ഞാന്‍ പാട്ട കൊട്ടിയും വണ്ണമുള്ള ഉണങ്ങിയ മുളംതണ്ടില്‍ തട്ടിയും ആറ്റയെ ഓടിച്ചു. ഒരു ദിവസം ആറ്റയെ ഓടിച്ചാല്‍ ഒരു രൂപയാണ് കൂലി.
കോളനിയിലെ പലയാളുകളും ചൂലുണ്ടാക്കിയാണ് ജീവിച്ചുവന്നത്. നരിനിരങ്ങി മലകളില്‍ സുലഭമായ ‘ചിറ്റീന്താണ്’ ചൂലുണ്ടാക്കാന്‍ ഉപയോഗിച്ചുവന്നത്. മലകളില്‍നിന്ന് ചിറ്റീന്ത് ശേഖരിക്കലും ദുര്‍ഘടമാണ്. ചെറിയ മുള്ളുകളുമുണ്ട് ഈന്തിന്. ഈന്ത് വെട്ടിയെടുത്ത് തലയിലേറ്റി കോളനിയിലെത്തിക്കും. പിന്നീട് നീളമനുസരിച്ച് മുറിച്ചുമാറ്റി പലപല ഭാഗങ്ങളാക്കിയാണ് ഉണക്കിയെടുക്കുക. ഇവ കാട്ടില്‍നിന്ന് ലഭിക്കുന്ന പ്രത്യേക വള്ളി ഉപയോഗിച്ചാണ് കെട്ടി ചൂലാക്കുന്നത്. അക്കാലത്ത് ഒരു രൂപയോ രണ്ട് രൂപയോ മാത്രമാണ് ഒരു ചൂലിന് കിട്ടുക. ചിറ്റീന്തിന്റെ പഴവും നല്ല സ്വാദുള്ളതാണ്. മേട മാസത്തിലാണ് ഇവ പഴുക്കുക. വിഷുവിനോടനുബന്ധിച്ചുള്ള കാലം കോളനികളില്‍ പട്ടിണി ഉണ്ടാകാറില്ല. ഇക്കാലത്ത് ധാരാളം ഈന്തിന്‍പഴം കിട്ടും. ചിലരൊക്കെ ഇത് ഉണക്കി സൂക്ഷിക്കാറുമുണ്ട്.
ചില ഘട്ടങ്ങളില്‍ നരിനിരങ്ങിമലകളില്‍ കാട്ടുതീ പടരും. രാത്രികാലത്ത് കിലോമീറ്ററുകള്‍ ദൂരത്ത് തീ പടരുന്നത് കാണാം. തീ പടരുന്നത് മലദൈവങ്ങളുടെ കോപമെന്നാണ് ഗോത്രവിശ്വാസം. മലമുകളില്‍ തീ പടരുന്നത് കണ്ടാല്‍ അടിയാത്തിയുടെ മനസ്സുരുകുകയായി. ചിറ്റീന്തും ഈന്തിന്‍പഴവും പിന്നെ കുറേകാലത്തേക്ക് ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: