ഇടുക്കി: പള്ളിവാസല്‍ പൈപ്പ് ലൈന്‍ പ്രദേശത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ നിയമം ലംഘിച്ച് പണിയുന്നതിനെതിരെ അന്വേഷണം നടത്തി, ദേവികുളം ആര്‍ഡിഒ നല്കിയ റിപ്പോര്‍ട്ട് ഇടുക്കി കളക്ടറേറ്റില്പൂഴ്ത്തി.
ജൂണ്‍ ആദ്യവാരം അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനത്തെക്കുറിച്ച് ‘ജന്മഭൂമി’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദേവികുളം ആര്‍ഡിഒ ആയിരുന്ന സമിന് സമദ് കയ്യേറ്റത്തെക്കുറിച്ചും അനധികൃത പണിയെക്കുറിച്ചും അന്വേഷണം നടത്തിയത്. പള്ളിവാസല്‍ വില്ലേജില്‍ പള്ളിവാസല്‍ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനില്‍ നിരോധന ഉത്തരവ് മറികടന്ന് പത്ത് നിലക്കെട്ടിടമാണ് പണിയുന്നത്. കോവളം സ്വദേശികളായ ശിശുപാലന്, സതീശന്, ഹരിദാസ് എന്നിവരാണ് പരിസ്ഥിതി ലോല പ്രദേശത്ത് എല്ലാ നിയമങ്ങളും മറികടന്ന് കെട്ടിടം പണിയുന്നതെന്നാണ് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്.
പൈപ്പ് ലൈനില്‍ തന്നെ മാടപ്പറമ്പില്‍ എന്ന പേരില്‍ റിസോര്‍ട്ട് പണി നടക്കുകയാണ്. 2016 ജൂണില്‍ ‘ജന്മഭൂമി’ വാര്‍ത്തയെത്തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്കിയ കെട്ടിടമാണിത്. ആര്‍ഡിഒ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴും ഈ പണി തുടരുകയാണ്. പള്ളിവാസല്‍ വില്ലേജില്‍ തന്നെ പ്ലം ജൂഡി എന്ന റിസോര്‍ട്ടും നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് കെട്ടിടങ്ങള്‍ക്കും ഇടയിലായി കോട്ടയം വിജയപുരം പള്ളത്തുകേറില് വീട്ടില്‍ നീന കോശിയുടെ കെട്ടിടം പണി പുരോഗമിക്കുകയാണ്. ആര്‍ഡിഒ പരിശോധന നടത്തിയ ഈ നാല് വസ്തുക്കളും കേരള ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ചതാണെന്ന് വ്യക്തമാക്കിയിട്ടും ജില്ല കളക്ടര്‍ നടപടി സ്വീകരിച്ചില്ല.
ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിന്റെ
പ്രധാന ഭാഗം:
പരിസ്ഥിതി ദുര്‍ബ്ബല മേഖലയായ ഇവിടുത്തെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ നിരോധിക്കണം. ഭൂ പതിവ് ചട്ടങ്ങളുടെ ലംഘനം നടത്തിയിരിക്കുന്നതിനാല്‍ ഇവിടെ അനുവദിച്ച പട്ടയം റദ്ദ് ചെയ്യണം. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് അടുത്തിടെ നടത്തിയ പഠനത്തില്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടലിന് ഏറ്റവും സാധ്യതയുള്ള പ്രദേശമാണ് ഇവിടം. പട്ടയ കക്ഷികള്‍ ആരും ഈ പ്രദേശത്ത് താമസിക്കുന്നില്ല. കൃഷിക്കും പറ്റിയ ഇടമല്ല. പൈപ്പ് ലൈനിന് 200 മീറ്റര്‍ അകലത്തില്‍ അനധികൃതമായി പാറ പൊട്ടിച്ചിരിക്കുന്നു. പള്ളിവാസല്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍-14,15 എന്നിവയില്‍ നല്‍കിയിരിക്കുന്ന പട്ടയങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: