കോന്നി: കുമ്മണ്ണൂരിലും പരിസരത്തും വന്യമൃഗങ്ങള്‍ വ്യാപക കൃഷിനാശം വരുത്തി. പുതുവേലി പുത്തന്‍വീട്ടില്‍ ഹസന്കനിയുടെ അറുപതോളം ഏത്തവാഴയാണ് കഴിഞ്ഞ രാത്രിയില്‍ കാട്ടുപന്നി നശിപ്പിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത 750 മൂട് ഏത്തവാഴയിലെ കുലച്ചതും കുടംവന്നതുമായ വാഴകളാണ് പന്നികള്‍ കുത്തിമറിച്ചു നശിപ്പിച്ചത്. ഓണത്തിനു വിളവെടുക്കേണ്ട വാഴകളും ഇതില്‍പ്പെടുന്നു. 35,000 രൂപയുടെയെങ്കിലും നഷ്ടം ഉണ്ടായതായി ഹസന്കനി പറഞ്ഞു. വനം അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കൃഷിഭവനില്‍ നിന്നു നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. കുണ്ടോണുമേലേതില് മോനിയുടെ ഉള്‍പ്പെടെ മാവനാല്‍ കണ്ടത്തില്‍ കൃഷി ചെയ്തിരുന്ന മരച്ചീനിയും കഴിഞ്ഞ ദിവസം പന്നി നശിപ്പിച്ചിരുന്നു. പകല്‍ കുരങ്ങുകളുടെയും രാത്രിയില്‍ കാട്ടുപന്നി, ആന എന്നിവയുടെയും ആക്രമണം മൂലം കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാര്‍ പറയുന്നു. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അല്ലാത്തപക്ഷം സമരപരിപാടികള്‍ നടത്താനും നാട്ടുകാര്‍ ആലോചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: