പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിയില്‍ മുന്‍ എംഡി കെ.പത്മകുമാറിന്റെ അറസ്റ്റ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെ മരണത്തിലേക്ക് വെളിച്ചം വീശും. ഹൈക്കോടതി പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച് ഉടന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്റെ കുടുംബം.
വിജിലന്‍സ് കേസുകളിലെ പ്രധാന പ്രതികള്‍ തന്നെയാണ് ശശീന്ദ്രന്റെ മരണത്തിനു പിന്നിലുമെന്ന് സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ശശീന്ദ്രനെ ഭീഷണിപ്പെടുത്തിയതിന് അഴിമതിക്കേസുകളിലെ പ്രതിയായ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനെതിരെ (ചാക്ക്) ആത്മഹത്യാപ്രേരണ, കുറ്റം ചെയ്യാനുള്ള പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികളായിരുന്ന മുന്‍ മാനേജിങ് ഡയറക്ടര്‍ എം.സുന്ദരമൂര്‍ത്തി, എക്സിക്യൂട്ടിവ് സെക്രട്ടറി പി.സൂര്യനാരായണന് എന്നിവരെ മാപ്പുസാക്ഷികളാക്കി.
ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിനു കാരണമായത് മലബാര്‍ സിമന്റ്സില്‍ നടന്ന കോടികളുടെ അഴിമതിയാണെന്നും സിബിഐ അന്വേഷണം വേണമെന്നും പറഞ്ഞ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് തീരുമാനമെടുത്തെങ്കിലും ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ സിബിഐ അന്വേഷണമെന്ന ആവശ്യം തഴയപ്പെട്ടു.
2011 ജനുവരി 24നാണ് ശശീന്ദ്രനെയും മക്കളായ വിവേകിനെയും വ്യാസിനെയും കഞ്ചിക്കോട്ടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. ചാക്ക് രാധാകൃഷ്ണനെതിരായ മൂന്ന് വിജിലന്‍സ് കേസുകളില്‍ പ്രധാന സാക്ഷിയായിരുന്നു ശശീന്ദ്രന്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലെ രാധാകൃഷ്ണന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടി ശശീന്ദ്രന് മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും പൊലീസിനും മലബാര്‍ സിമന്റ്സ് വാളയാര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കും കത്തയച്ചിരുന്നു. ശശീന്ദ്രന് തനിക്കെതിരെ മൊഴി നല്കാതിരിക്കാന് മലബാര്‍ സിമന്റ്സിലെ തന്നെ ഉന്നതരെ ഉപയോഗിച്ച് രാധാകൃഷ്ണന് ഭീഷണിപ്പെടുത്തി. കൂടാതെ, ഇതിന്റെ പേരില്‍ 2010 ആഗസ്റ്റില്‍ മാത്രം തുടര്‍ച്ചയായി ഏഴ് മെമ്മോകള്‍ അന്നത്തെ എം.ഡി സുന്ദരമൂര്‍ത്തി ശശീന്ദ്രന് നല്കി.
2010 സെപ്റ്റംബര്‍ ആറിന് ശശീന്ദ്രന് രാജിക്കത്ത് നല്‍കുകയും അധികൃതര്‍ ഇത് തിടുക്കത്തില്‍ സ്വീകരിക്കുകയും ചെയ്തു. തൊട്ടടുത്തദിവസം രാജിക്കത്ത് പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജീവിക്കാനനുവദിക്കില്ലെന്നും താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും രാധാകൃഷ്ണന് ശശീന്ദ്രനെ ഭീഷണിപ്പെടുത്തിയതായും 2011 ജനുവരി നാല്, അഞ്ച് തീയതികളിലുണ്ടായ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. മക്കളെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന ശശീന്ദ്രന് ഭക്ഷണം നല്കി ഇരുവരെയും തൂക്കിക്കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സിബിഐ ഭാഷ്യം.
മലബാര്‍ സിമന്റ്സിലെ അഴിമതി കേസുകള്‍ സിബിഐക്ക് വിട്ടാല്‍ ചാക്ക് രാധാകൃഷ്ണന് സിപിഎം, കോണ്‍ഗ്രസ്, ലീഗ് നേതാക്കളുമായുള്ള ബന്ധം പുറത്തുവരുമെന്ന ഭയമാണ് സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ കാരണം. ശശീന്ദ്രന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും നല്കിയ പുനപ്പരിശോധനാ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: