അമ്പലപ്പുഴ: വീടുതകര്‍ത്ത് യുവതിയെ അക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. സമീപ വീടുകളിലും വ്യാപക മോഷണം. അമ്പലപ്പുഴ വടക്കുപഞ്ചായത്ത് കാക്കാഴം നെല്പുരയ്ക്കല് ഷൗക്കത്തിന്റെ ഭാര്യ അന്‍സില (22)യെ അക്രമിച്ചായിരുന്നു മോഷണം.
തലയ്ക്ക് തടിക്കഷണം ഉപയോഗിച്ച് അടിച്ചശേഷം വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണം കവര്‍ന്നത്. ഷൗക്കത്തിന്റെ സഹോദരി ഫാത്തിമയുടെ സ്വര്‍ണ്ണവും മോഷണം പോയി. വെള്ളിയാഴ്ച പുലര്‍ച്ചെ 12.40നായിരുന്നു സംഭവം. അടുക്കളവാതില്‍ പൊളിച്ച് അകത്തു കടന്ന മൂന്നംഗസംഘം അന്‍സിലയും ഫാത്തിമയും സഹോദരന്റെ മകന് നൗഫലും കിടന്ന മുറിയുടെ വാതിലും തകര്‍ത്തു. അടിവസ്ത്രം മാത്രം ധരിച്ച മോഷ്ടാക്കള്‍ മുഖം മറച്ചിരുന്നു.
അന്‍സിലയുടെ മാല, താലി, വള, കമ്മല്‍ എന്നിവയും ഫാത്തമയുടെ പാദസരവും കമ്മലുമാണ് കവര്‍ന്നത്. ഇതേസമയം ഭര്‍ത്താവ് ഷൗക്കത്ത് ബന്ധുവീട്ടിലായിരുന്നു. സമീപത്തെ ആശാരി പറമ്പ് ബിജുമോന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് ഭാര്യ രേവമ്മയുടെ രണ്ടുപവന്‍ മാലയും മോഷ്ടാക്കള്‍ കവര്‍ന്നു. മാവുങ്കല്‍ സഹീദിന്റെ വീടിന്റെ വാതില്‍തകര്‍ത്ത് രണ്ടായിരം രൂപയും കവര്‍ന്നു.
അച്ഛനാട്ടുപറമ്പില് ലീല, ചുഴയിക്കാട് വാസുദേവന്‍,ഇല്ലത്തുപറമ്പ് കമലമ്മ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. വീടു തകര്‍ത്ത് മോഷ്ടാക്കള്‍ അഴിഞ്ഞാടിയത് ജനങ്ങളെ ഭയപ്പാടിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: