കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവരാവകാശ കമ്മിഷണര്‍മാരായി നിയമിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരു മാസത്തിനുള്ളില്‍ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
അഡ്വ. പി.ആര് ദേവദാസ്, അഡ്വ. അബി കുര്യാക്കോസ്, അഡ്വ. റോയ്സ് ചിറയില്‍, അബ്ദുള്‍ മജീദ്, അജയ് കുമാര്‍ എന്നിവരെയാണ് ശുപാര്‍ശ ചെയ്തിരുന്നത്. തെരഞ്ഞെടുപ്പു വന്നതിനാല്‍ നിയമനം നടന്നില്ല. പുതിയ സര്‍ക്കാര്‍ വന്നശേഷവും നടപടിയില്ലെന്നു ചൂണ്ടിക്കാട്ടി ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ നല്കിയ ഹര്‍ജി ജസ്റ്റിസ് പി.ബി സുരേഷ് കുമാറിന്റെ ബെഞ്ചാണ് പരിഗണിച്ചത്.
വ്യക്തികളുടയോ പാര്‍ട്ടികളുടെയോ രാഷ്ട്രീയ അജണ്ടയനുസരിച്ച് നിയമവാഴ്ച അട്ടിമറിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വ്യവസായ മന്ത്രി എന്നിവരുള്‍പ്പെട്ട സെലക്ഷന് കമ്മിറ്റിയാണ് പേര് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തത്. നിയമനങ്ങള്‍ക്കെതിരെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ രണ്ടു തവണ വിശദീകരണം ആവശ്യപ്പെട്ട് ഫയല്‍ മടക്കി. ഗവര്‍ണറുടെ നടപടി ഉചിതമായില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ആദ്യം ശുപാര്‍ശ അയച്ചപ്പോള്‍ ഗവര്‍ണര്‍ അംഗീകരിക്കണമായിരുന്നു. ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയല്ല, രാഷ്ട്രപതിയുടെ നോമിനി മാത്രമാണ്. മന്ത്രിസഭയുടെ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടനാപരമായ അധികാരം വിനിയോഗിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലല്ലാതെ ഇത്തരം കാര്യങ്ങളില്‍ ഗവര്‍ണര്‍ വിവേചനാധികാരം ഉപയോഗിക്കേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരെ നിയമിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഗവര്‍ണര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. ഒരു പാര്‍ട്ടി മാറി മറ്റൊരു പാര്‍ട്ടി അധികാരത്തിലെത്തിയാലും സര്‍ക്കാരിന്റെ നിലപാടു മാറരുത്. വിവരാവകാശ കമ്മിഷണര്‍മാരായി നിയമിക്കേണ്ടവരെ ശുപാര്‍ശ ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നോ പൊതു താല്പര്യ വിരുദ്ധമാണെന്നോ പരാതിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശയെ ഇക്കാരണങ്ങളാലല്ലാതെ പുതിയ സര്‍ക്കാരിന് എതിര്‍ക്കാനാവില്ല. ഭരണമാറ്റത്തെത്തുടര്‍ന്ന് മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നയം മാറാം.എന്നാല്‍ ഭരണ നിര്‍വഹണത്തിലോ മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലോ രാഷ്ട്രീയം കലര്‍ത്തരുത്-ഉത്തരവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: