കൊച്ചി: മൈക്രോഫിനാന്‍സ് പദ്ധതിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നുള്ള വായ്പ വിതരണം ചെയ്തതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നല്കിയ പരാതിയിലാണ് കേസ്. എസ്.എന്‍.ഡി.പി യോഗം നടപ്പാക്കിയ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്താതെയാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്.
2003 മുതല്‍ 2014 വരെ 15.85 കോടി കോര്‍പ്പറേഷനില്‍ നിന്ന് മൈക്രോ ക്രഡിറ്റ് ഫിനാന്‍സിംഗ് സ്കീം പ്രകാരം വായ്പയായി നേടിയിട്ട് മുഴുവന്‍ തുകയും വിതരണം ചെയ്തില്ലെന്നും പകരം തുക വിതരണം ചെയ്തതായി രേഖയുണ്ടാക്കി ക്രമക്കേടു കാട്ടിയെന്നുമാണ് എഫ്.ഐ.ആര്. എന്നാല്‍ എസ്.എന്‍.ഡി. പി യോഗത്തിന്റെ കീഴിലുള്ള യൂണിയനുകളുടെ തലത്തിലാണ് വായ്പകള്‍ കൈകാര്യം ചെയ്യുന്നത്. ചെക്കുകള്‍ അതത് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതും യൂണിയനുകളാണ്. ഇത്തരം വായ്പകളുടെ തിരിച്ചടവും ക്രമം തെറ്റാതെ നടക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതാക്കളെ എതിര്‍ക്കാന്‍ രൂപം നല്കിയ ശ്രീനാരായണ ധര്‍മ്മവേദിയുടെ നേതാവായ ബിജു രമേശാണ് കേസിലെ സാക്ഷി. താനുള്‍പ്പെടെയുള്ള നേതാക്കളോടു വ്യക്തിപരമായ വൈരാഗ്യം നിമിത്തമാണ് ബിജു രമേശ് ഇത്തരമൊരു കേസില്‍ സാക്ഷി പറയുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: