ചങ്ങനാശ്ശേരി: പെരുന്നയിലെ വനിതാ ഹോസ്റ്റല്‍ വിവാദത്തില്‍ സിപിഎമ്മിന് അനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്ന നഗരസഭാ സെക്രട്ടറിക്ക് സ്ഥലംമാറ്റം. ഇടതു സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന് കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി കയ്യടക്കിവച്ചിരുന്ന കെട്ടിടത്തെ സംബന്ധിച്ച തര്‍ക്കമാണ് സെക്രട്ടറിയുടെ സ്ഥലംമാറ്റത്തിന് ഇടയാക്കിയത്. കെട്ടിടം പുതുക്കിനല്കാന് പാടില്ലെന്ന ബഹഭൂരിപക്ഷം അംഗങ്ങളും കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായം ഉന്നയിച്ചപ്പോള്‍ പാതിവഴിയില്‍ യോഗം അവസാനിപ്പിച്ച് അജണ്ട പാസ്സായതായി പ്രഖ്യാപിച്ച ചെയര്‍മാന്റെ നടപടികളാണ് വിവാദമമായത്. ഇതേതുടര്‍ന്ന് അംഗങ്ങള്‍ നല്കിയ പരാതിക്ക് അനുകൂലമായി സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മൂന്നുനില കെട്ടിടം 1992-ലാണ് വനിതാ ഹോസ്റ്റലിനായി ജനാധിപത്യ മഹിളാ അസോസിയേഷന് നഗരസഭ വിട്ടുനല്‍കിയത്. എല്ലാ വര്‍ഷവും കരാര്‍ പുതുക്കണമെന്നാണ് നിയമമെങ്കിലും ഇതുസംബന്ധിച്ച യാതൊരു രേഖകളും നഗരസഭയില്‍ ഇല്ലായിരുന്നു. ഇത് സംബന്ധിച്ച് നല്കിയ വിവരാവകാശ രേഖയില്‍ കെട്ടിടത്തെ സംബന്ധിച്ച യാതൊരു വിവരവും നഗരസഭയ്ക്ക് അറിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍ തൊണ്ണൂറ്റി രണ്ടിലെ കരാറിന്റെ അടിസ്ഥാനത്തില്‍ നാമമാത്ര വാടക നഗരസഭയില്‍ സംഘടന അടയ്ക്കുന്നതായി അധികൃതര്‍ വാക്കാല്‍ പറയുന്നു. നഗരസഭ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം വനിതാ തൊഴില്‍ സംരഭത്തിന്റെ ഭാഗമായാണ് സംഘടനയ്ക്ക് വിട്ടുനല്‍കിയത്. കരാര്‍ പുതുക്കലിനായി സംഘടന വയ്ക്കുന്ന അപേക്ഷകള്‍ കരാര്‍ ഭേദഗതികളില്ലാതെ അംഗീകരിച്ചിരുന്നതായാണ് പ്രതിപക്ഷ ആക്ഷേപം.
കരാറില്‍ കെട്ടിടത്തിന് കൃത്യമായ വാടക നിശ്ചയിച്ചിട്ടില്ലായിരുന്നു. വനിതാ ഹോസ്റ്്റലിന്റെ വരുമാനത്തിന്റെ ഒരു വിഹിതം അടയ്ക്കണമെന്നായിരുന്നു കരാര്‍. വരുമാനത്തിന്റെ എത്ര ശതമാനമാണ് സംഘടന നല്‍കേണ്ടതെന്ന് രേഖകളില്‍ വ്യക്തമായിരുന്നില്ല. വനിതാ ഹോസ്റ്റല്‍ സംബന്ധിച്ച രേഖകളില്‍ വാടക വിഹിതത്തെ സംബന്ധിച്ച യാതൊരു വിവരവും രേഖപ്പെടുത്തിയിട്ടില്ല.
വനിതാ ഹോസ്റ്റലിന്റെ നടത്തിപ്പ് ഇനത്തില്‍ സംഘടനയ്ക്ക് എത്രരൂപ വരുമാനമുണ്ടെന്ന് പരിശോധിക്കാനും നഗരസഭ നിരീക്ഷകനെ നിശ്ചയിച്ചിട്ടില്ല. തത്വത്തില്‍ സംഘടന പറയുന്ന കണക്ക് അനുസരിച്ച് ഒരു ചെറിയ വിഹിതം കൈപ്പറ്റുക മാത്രമാണ് നഗരസഭ ചെയ്തിരുന്നത്. നഗരമദ്ധ്യത്തില്‍ ഒരു മുറിക്ക് ആയിരക്കണക്കിന് രൂപ വാടക ലഭിക്കുമെന്നിരിക്കെ മൂന്നുനിലകളിലുള്ള എല്ലാ മുറികള്‍ക്കും കൂടി നഗരസഭയില്‍ പ്രതിമാസം സംഘടന അടച്ചത് 9,000 രൂപ മാത്രമാണ്. എത്ര വരുമാനം ഉണ്ടായാലും സംഘടന പറയുന്ന കണക്ക് വിശ്വസിക്കേണ്ട സ്ഥിതിയില്‍ കാര്യങ്ങളെത്തിച്ചതാണ് പ്രതപക്ഷ ബഹളത്തിന് കളമൊരുങ്ങിയത്.
നഗരസഭയുടെ നിരീക്ഷണത്തിലല്ലാതെ കരാറില്‍ യാതൊരു ഉപാധിയും വയ്ക്കാതെ കെട്ടിടം കാലങ്ങളായി വിട്ടുനല്കിയതിതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: