ന്യൂദല്‍ഹി: സംഘര്‍ഷം നടക്കുന്ന കശ്മീര്‍ താഴ്വരയുടെ ഉള്‍പ്രദേശങ്ങളില്‍ കേന്ദ്രം കൂടുതല്‍ സൈനികരെ നിയോഗിച്ചു. സിആര്‍പിഎഫിനെ വിന്യസിച്ചിരിക്കുന്ന ദക്ഷിണ കശ്മീരിലേക്കാണ് സൈനികരെ അയക്കുന്നത്.
വിഘടനവാദികള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമാണിത്. സംഘര്‍ഷത്തിന്റെ മറവില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചിട്ടുണ്ട്. നുഴഞ്ഞുകയറുന്ന ഭീകരര്‍ ഗ്രാമീണ മേഖലകളിലാണ് ഒളിവില്‍ കഴിയുന്നത്. വിഘടനവാദികള്‍ക്ക് ഇവരുടെ സഹായവും ലഭിക്കുന്നുണ്ട്. ഭീകരരെ കണ്ടെത്താനാണ് സൈനികരെ നിയോഗിക്കുന്നത്.
എന്നാല്‍ ഇത് പ്രതിഷേധക്കാരെ നേരിടാനല്ലെന്നും തീവ്രവാദികളെ തടയാന്‍ പട്രോളിംഗ് നടത്തുന്നതിനുമാണെന്ന് സൈന്യം പറഞ്ഞു. ക്രമസമാധാന ചുമതല സംസ്ഥാന പോലീസിനും സിആര്‍പിഎഫിനും തന്നെയായിരിക്കും.
ഇന്നലെ സൈനിക മേധാവി കശ്മീര്‍ അതിര്‍ത്തി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ട് തവണ സൈനികര്‍ക്കു നേരെ ഭീകരവാദികളുടെ ആക്രമണമുണ്ടായ സാഹചര്യത്തിലാണിത്.
ഇതിനിടെ തീവ്രവാദികള്‍ പോലീസില്‍ നിന്ന് ആയുധം തട്ടിയെടുത്ത് കടന്നു. വീഴ്ച വരുത്തിയതിന് 18 പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഒരാഴ്ചക്കിടെ ഇത് നാലാമത്തെ സംഭവമാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കെത്തുന്നവര്‍ സംഘര്ഷമുണ്ടാക്കുന്നതിനാല് വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: