ന്യൂദല്‍ഹി: കേസുകള്‍ കെട്ടിക്കിടക്കുന്നതിലും ജഡ്ജിമാരുടെ ഒഴിവിലും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി. എസ്. ഠാക്കൂറിന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി.
”വിവിധ ഹൈക്കോടതികളിലെ 112 അഡീഷണല്‍ ജഡ്ജിമാരുടെ നിയമനം അംഗീകരിക്കുകയും 53 ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുകയും ചെയ്തു. 10 ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. 30 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിന് അനുമതി നല്കി. സുപ്രീംകോടതിയില്‍ നാല് ജഡ്ജിമാരെ നിയമിച്ചു”. രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ”മികച്ച ഭരണമാതൃകയുടെ ഭാഗമാണ് നീതി ഉറപ്പാക്കുക എന്നത്. 5,300 കോടിയാണ് രാജ്യത്ത് ഇതുവരെ ജുഡീഷ്യറിക്ക് അനുവദിച്ചത് ഇതില്‍ 1,950 കോടി നല്‍കിയത് മോദി സര്‍ക്കാരാണ്. ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 906ല്‍ നിന്ന് 1079 ആയും വിചാരണ കോടതികളുടെ എണ്ണം 16,513ല്‍ നിന്ന് 20,447 ആയും ഉയര്‍ത്തി. ജുഡീഷ്യറിയോടുള്ള സര്‍ക്കാരിന്റെ പ്രതിബന്ധത ഇതില്‍ വ്യക്തമാണ്”, അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ കേന്ദ്രനിയമമന്ത്രി പറഞ്ഞു.
കീഴ്ക്കോടതി ജഡ്ജിമാരുടെ നാലായിരത്തോളം ഒഴിവുകള്‍ എന്തുകൊണ്ടാണ് നികത്താത്തതെന്ന് രവിശങ്കര്‍ പ്രസാദ് ചീഫ് ജസ്റ്റിസിനോട് ചോദിച്ചു. ”കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ പങ്കില്ല. ഹൈക്കോടതികള്‍ സ്വന്തമായോ അല്ലെങ്കില്‍ പിഎസ്സി വഴിയോ ആണ് നിയമനം നടത്തേണ്ടത്”. കേസുകള്‍ കെട്ടിക്കിടക്കുന്നത് വര്‍ദ്ധിക്കുമ്പോള്‍ ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇഴയുന്നുവെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ആരോപണം.
നിരവധി തവണ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ഠാക്കൂര്‍ ജഡ്ജിമാരുടെ നിയമനത്തിന് ജുഡീഷ്യല്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.
ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൊളീജിയം നടപടികള്‍ സുതാര്യമല്ലെന്നാരോപിച്ച് നേരത്തെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍ കൊളീജിയം യോഗം ബഹിഷ്കരിച്ചിരുന്നു.
ജഡ്ജിമാരെ നിയമിക്കുമ്പോള്‍ സുതാര്യത, വസ്തുനിഷ്ഠത, നീതി, ന്യായം എന്നിവയില്‍ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന് ഇത് സംബന്ധിച്ച് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത് തന്റെ അഭിപ്രായം മാത്രമല്ലെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിര്‍ദ്ദേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: