തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബേറ് നടത്തി രണ്ടുദിവസം പിന്നിട്ടിട്ടും ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്യാത്തത് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദം കാരണമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊട്ടടുത്തുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ സംബന്ധിച്ച് പ്രാഥമികമായ നിഗമനങ്ങളിലെത്താന്‍ പോലീസിന് സാധിച്ചു. മാത്രമല്ല കഴിഞ്ഞ രണ്ടാഴ്ചയോളമായി തിരുവനന്തപുരം നഗരത്തില്‍ സിപിഎം നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളും പ്രതിയാക്കപ്പെട്ടവരുടെ പേര് വിവരങ്ങളും പോലീസിന്റെ കൈവശമുണ്ട്. സിപിഎം നടത്തിയ പൊതുയോഗങ്ങളിലും സിപിഎം നേതാക്കന്മാരുടെ ഫെയ്സ്ബുക്ക് പോസ്റ്ററുകളില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതും തയ്യാറെടുപ്പുകള്‍ നടത്തുന്നതിനെ സംബന്ധിച്ച് ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. എന്നിട്ടും ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല.
വലിയശാല കണ്ണേറ്റുമുക്ക്, ജഗതി, ആറന്നൂര്‍, ശ്രീവരാഹം എന്നിവിടങ്ങളില്‍ ബിജെപി കൗണ്‍സിലറുടെ ആഫീസ് തകര്‍ത്തും കൊടിമരങ്ങള്‍ നശിപ്പിച്ചവരെ സംരക്ഷിച്ചത് പോലീസാണ്. അതേസമയം പതിനൊന്ന് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അറസ്റ്റ് ചെയ്ത ബിജെപി പ്രവര്‍ത്തകരെ ഡിസിപി വിക്രമിന്റെ നേതൃത്വത്തില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസ് ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ നടന്ന ബോംബാക്രമണത്തിലെ പ്രതികളെയും രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. മുന്‍ നേമം എംഎല്‍എ വി. ശിവന്‍കുട്ടിയേയും ബിജെപി സംസ്ഥാന കാര്യാലയം നിലനില്‍ക്കുന്ന കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറേയും വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലറേയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. പിഎംജിയില്‍ ബിജെപിയുടെയും ബിഎംഎസിന്റെയും കൊടിമരങ്ങള്‍ നിരന്തരമായി നശിപ്പിക്കുന്നത് ഈ കൗണ്‍സിലറുടെ നേതൃത്വത്തിലാണ്.
സംസ്ഥാന കാര്യാലയത്തിനുനേരെ ബോംബെറിഞ്ഞതില്‍ വി. ശിവന്‍കുട്ടിയേയും വാര്‍ഡ് കൗണ്സിലന്മാര് ഉള്‍പ്പെടെയുള്ള അക്രമകാരികളേയും അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: