തിരുവനന്തപുരം/കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും സ്വത്തുക്കള്‍ കണ്ടെത്താന്‍ വിജിലന്‍സ് രജിസ്ട്രേഷന് ഐജിക്ക് കത്തു നല്കി. വിജിലന്‍സ് സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തും.
കെ. ബാബു, മക്കളായ ആതിര, ഐശ്വര്യ, ഭര്‍തൃവീട്ടുകാര്‍, ബിനാമികളായ ബാബുറാം, മോഹന്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ അടുത്തിടെ ഭൂമി വാങ്ങിയിട്ടുണ്ടോ എന്നറിയാനാണിത്. രജിസ്ട്രേഷന് തിയ്യതി അടക്കം നല്‍കണം. റെയ്ഡില്‍ കണ്ടെത്തിയ 236 ഭൂരേഖകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിഎൈഎസ്പി ബിജി ജോര്‍ജ് പറഞ്ഞു.
ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട് വിവരങ്ങള്‍ തേടി ബാങ്ക് മേധാവികള്‍ക്കും വിജിലന്‍സ് കത്തയച്ചു. എസ്ബിടി, എസ്ബിഐ, ഫെഡറല്‍ ബാങ്ക് തുടങ്ങിയവക്കു പുറമേ കൊച്ചിയിലെ വിദേശ ബാങ്ക് മേധാവികള്‍ക്കും കത്തയച്ചു. ബാബു കൈകാര്യം ചെയ്ത മറ്റ് വകുപ്പുകളിലെ ഇടപാടുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി തുടങ്ങിയവ ബാബുവിന്റെ വകുപ്പില്‍ ഉള്‍പ്പെട്ടതായിരുന്നു. കുട്ടികളുടെ ഫീസ് അടച്ച രസീതുകളും വ്യക്തിപരമായും ബിസിനസുമായും ബന്ധപ്പെട്ട രേഖകളുമാണ് വിജിലന്‍സിന്റെ പക്കലുള്ളതെന്ന് ബാബുറാം അറിയിച്ചു. 97 മുതല്‍ 2007 വരെ പത്തുവര്‍ഷം കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ബിസിനസ് അസോസിയേറ്റായിരുന്നുവെന്നും ബാബുറാം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: