കണ്ണൂര്‍/ഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കുള്ള രണ്ട് സിപിഎം പ്രവര്‍ത്തകരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകരായ പൂന്തലോട്സ്വദേശി കെ.കെ.മഹേഷ് (33), കുണ്ടേരിഞ്ഞാല്‍ സ്വദേശി എം.വിനീഷ് (24) എന്നിവരെയാണ് ഇരിട്ടി സിഐ സജേഷ് വാഴവളപ്പിലും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ പത്തോളം പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ മേല്‍നോട്ടം ജില്ലാ പോലീസ് മേധാവി സജ്ഞീവ് കുമാര്‍ ഗുരുഡിനാണ്. അറസ്റ്റിലായവര്‍ കൊലയാളി സംഘത്തിലുണ്ടായിരുന്നവരാണെന്ന് പോലീസ് പറഞ്ഞു. സൈബര്‍സെല്‍, ഫോറന്‍സിക് വിഭാഗം എന്നിവര്‍ കേസിനാവശ്യമായ തെളിവുകള്‍ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി പോലീസ് മുഴക്കുന്ന്, തില്ലങ്കേരി മേഖലകളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം വിനീഷിന്റെ കൊലപാതകത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും പ്രതികളായ മറ്റ് സിപിഎമ്മുകാരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിക്കുകയും ചെയ്തതോടെ സംഭവത്തില്‍ പങ്കില്ലെന്നുളള രീതിയിലുളള സിപിഎം പ്രചാരണങ്ങള്‍ പൂര്‍ണ്ണമായും പൊളിഞ്ഞു. മാത്രമല്ല, പാര്‍ട്ടി മുഖപത്രത്തിലൂടേയും സാമൂഹ്യ മാധ്യമങ്ങളിലൂടേയും നടത്തിയ കുപ്രചാരണങ്ങളെല്ലാം സിപിഎമ്മുകാര്‍ അറസ്റ്റിലായതോടെ വൃഥാവിലായി. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങള്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് നേതാക്കളെ ഉള്‍പ്പെടെ താറടിക്കാന്‍ നടത്തിയ സിപിഎമ്മിന്റെ എല്ലാ ശ്രമങ്ങളും പാളിയിരിക്കുകയാണ്.
എല്ലാ കാലത്തും കൊലപാതകങ്ങള്‍ നടത്തി തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച് ഒടുവില്‍ പാര്‍ട്ടി നേതാക്കള്‍ത്തന്നെ പ്രതിപ്പട്ടികയില്‍ സ്ഥാനം നേടി പരിഹാസ്യമാകുന്ന സിപിഎമ്മിന്റെ കപടമുഖം തില്ലങ്കേരി സംഭവത്തോടെ ഒരിക്കല്‍ കൂടി ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞതോടെ മേഖലയിലാകെ പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: