കാസര്‍കോട്: വൃദ്ധ ദമ്പതികളെ അക്രമിച്ച് കത്തിമുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച. ഹോസങ്കടി കമ്പാറില്‍ ആര്‍എസ്എസ് മഞ്ചേശ്വരം താലൂക്ക് സംഘചാലക് രവീന്ദ്ര നാഥ ഷെട്ടി(70)യെയും ഭാര്യ മഹാലക്ഷ്മി(62)യെയുമാണ് വീട്ടില്‍ക്കയറി അക്രമിച്ച് കവര്‍ച്ച നടത്തിയത്.
ആറംഗം സംഘം 30 പവന് സ്വര്‍ണ്ണാഭരണങ്ങളും, അമ്പതിനായിരം രൂപയും, ആറരലക്ഷത്തിന്റെ മാരുതി റിറ്റ്സ് കാറും, 15000 രൂപ വിലയുള്ള വാച്ചും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. താലിമാല ഒഴിച്ച് മുഴുവന്‍ ആഭരണങ്ങളും കൊണ്ടുപോയി. രവീന്ദ്ര നാഥിന്റെ ഡയമണ്ട് നെക്ലേസും, നവരത്നമോതിരവും ഊരി വാങ്ങി. മുന്‍ വാതിലില്‍ പൊളിച്ചാണ് അകത്ത് കയറിയത്. ഒന്നാം നിലയിലെ അലമാര കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവുമായി ഇറങ്ങുന്നതിനിടയില്‍ ശബ്ദം കേട്ട് ഷെട്ടിയും ഭാര്യയും ഉണര്‍ന്നു.
ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തി വീശി ഭീഷണിപ്പെടുത്തി.ടി വി സ്റ്റാന്‍ഡിന് മുകളില്‍ വെച്ചിരുന്ന കെ എല്‍ 14 എല്‍ 5803 നമ്പര്‍ കാറിന്റെ താക്കോലും കൈക്കലാക്കി. കാറ് വാങ്ങിയിട്ട് എട്ട് മാസമാകുന്നതേയുള്ളു.
കവര്‍ച്ചക്കാര്‍ ഹിന്ദിയാണ് സംസാരിച്ചത്. തെറ്റിധരിപ്പിക്കാനാണിത്. ഷെട്ടിയും ഭാര്യയും മാത്രമാണ് പഴയ ഇരുനില വീട്ടില്‍ താമസം. മകന് ധീരജ് ഗുജറാത്തിലും മകള്‍ ദിവ്യശ്രീ ഹൈദരാബാദിലുമാണ്. പുലര്‍ച്ചെ ബാത്ത്റൂമില്‍ പോകാനാണ് ഏഴുന്നേറ്റത്. ലൈറ്റിട്ടപ്പോള്‍ നാലു മുഖംമൂടികള്‍ ഒന്നാം നിലയില്‍ നിന്ന് ഇറങ്ങി വന്നു. സ്വര്‍ണ്ണവും പണവും എവിടെയാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് ചോദിച്ചു.
ഉത്തരം പറയാതിരുന്നപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ ഭാര്യ മഹാലക്ഷ്മി ഓടിയെത്തി. കത്തിമുന കഴുത്തിലേക്ക് അടുപ്പിച്ചു. തുടര്‍ന്ന് നാലു വളകളും മോതിരവും ഊരിയെടുത്തു. അലമാരയുടെ താക്കോല്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
താക്കോല്‍ കൈക്കലാക്കിയ സംഘം രണ്ടു അലമാരകള്‍ തുറന്ന് 30 പവന് സ്വര്‍ണ്ണവും അരലക്ഷം രൂപയും കൈക്കലാക്കി.പിന്നെ തങ്ങളെ മുറിയിട്ട് പൂട്ടി.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പഴയ വാതില്‍, തള്ളിയും വലിച്ചും തുറന്നാണ് പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: