ന്യൂദൽഹി: ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ കാട്ടുന്ന തണുപ്പൻ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ. ഭീകര സംഘടനകൾ ”നോൺ സ്റ്റേറ്റ് ” ആയ സാഹചര്യത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ല എന്ന പാക്കിസ്ഥാന്റെ വാദമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പാക്കിസ്ഥാന്റെ ഈ കൈയ്യൊഴിഞ്ഞ മനോഭാവം വിലപ്പോകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ഈസ്റ്റ് വെസ്റ്റ് സെന്റർ സംഘടിപ്പിച്ച രാഷ്ട്രാന്തര മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയശങ്കർ. പാക്കിസ്ഥാനിൽ നിന്ന് ആസൂത്രണം ചെയ്തു നടത്തുന്ന ഭീകരാക്രമണങ്ങൾ ഭരണകൂടം അറിഞ്ഞതല്ല എന്ന് വരുത്താൻ നോൺ സ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കുന്ന തന്ത്രം ഇനി വിലപ്പോവില്ലെന്ന് ജയശങ്കർ പറഞ്ഞു.
അതുകൊണ്ടാണ് സ്പോൺസർ ചെയ്ത ഭീകരവാദം എന്ന് ഭാരതം പലപ്പോഴും വിശേഷിപ്പിക്കുന്നത്. ചില ഗ്രൂപ്പുകൾക്കെതിരെ മാത്രം നടപടിയെടുക്കുകയും മറ്റു ചില ഗ്രൂപ്പുകളെ സ്വൈരമായി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനാവില്ല. ഭീകരക്കെതിരെ ഭാഗികവും പക്ഷപാതപരവുമായ പോരാട്ടം സാധ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ചൈനയുമായുള്ള ബന്ധം വളരെ സങ്കീർണമാണെന്ന് ജയശങ്കർ പറഞ്ഞു. ആണവ വിതരണ സംഘത്തിൽ ഭാരതത്തിന്റെ പ്രവേശനത്തെ ചൈന എതിർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ഐക്യരാഷ്ട്ര സംഘടന നിരോധിക്കണം എന്ന ഭാരതത്തിന്റെ ആവശ്യത്തെയും ചൈന എതിർക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: