പെനാങ്: ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാവുന്ന അണുവായുധം ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചു. ഭൂഗര്‍ഭ പരീക്ഷണമാണു നടത്തിയത്. ഉത്തരകൊറിയയില്‍ സാധാരണയായി ആണവപരീക്ഷണങ്ങള്‍ നടത്തുന്ന പുങ്ങ്യെ-റിക്കു സമീപമായിരുന്നു ഇത്. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തുന്ന ഭൂകമ്പം തന്മൂലം ഉണ്ടായി. ആദ്യം ഭൂകമ്പം എന്നു കരുതിയത് മണിക്കൂറുകള്‍ക്കകം അണുബോംബ് പരീക്ഷണമാണെന്നു സ്ഥിരീകരിച്ചത്.
വിജയകരമായ പരീക്ഷണത്തില്‍ ശാസ്ത്രജ്ഞരെ ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്‍ അഭിനന്ദിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. പത്തു കിലോ ടണ്‍ (പതിനായിരം ടണ്‍) ടിഎന്‍ടി (ട്രൈനൈട്രോ ടൊളുവിന്‍) പൊട്ടിച്ചാലുണ്ടാകാവുന്നത്ര സ്ഫോടനമാണ് ഇന്നലെ നടന്നത്. 1945-ല്‍ ഹിരോഷിമയില്‍ ഇട്ട ബോംബിന്റെ മൂന്നില്‍ രണ്ടുഭാഗം ശേഷിയാണിത്; നാഗസാക്കിയില്‍ ഇട്ട ബോംബിന്റെ പ്രഹരശേഷിയുടെ പകുതിയും.
ജനുവരിയില്‍ ആറായിരം ടണ്‍ ശേഷിയുള്ള ഒരു ബോംബ് പരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു. 2013-ല്‍ 7,000 ടണ്‍ ശേഷിയുള്ളതു പരീക്ഷിച്ചിരുന്നു. 2006-ല്‍ ഉത്തരകൊറിയ ആദ്യം പരീക്ഷിച്ചത് ആയിരം ടണ്ണില്‍ താഴെ ശേഷിയുള്ള ബോംബാണ്.
എന്നാൽ ഉത്തരകൊറിയയുടെ ഈ പരീക്ഷണത്തെ അമേരിക്കയും ചൈനയും റഷ്യയുമെല്ലാം അപലപിച്ചു. ദക്ഷിണകൊറിയയും ജപ്പാനും തങ്ങളുടെ അയല്‍രാജ്യത്തിന്റെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയെയും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹീയേയും ഫോണില്‍ വിളിച്ചു സംസാരിച്ചു. ഉത്തരകൊറിയയുടെ വിലക്കുകൾ ലംഘിച്ചുകൊണ്ടുള്ള പരീക്ഷണങ്ങൾക്ക് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: