ആലപ്പുഴ: ഓണം പടിവാതില്‍ക്കലെത്തി, തിരക്കിലമര്‍ന്ന് നാടും നഗരവും. വസ്ത്രവ്യാപാര ശാലകളിലും ഗൃഹോപകരണ വില്‍പ്പന കേന്ദ്രങ്ങളിലും പലചരക്ക്- പച്ചക്കറി കടകളിലുമെല്ലാം ഓണത്തിരക്കായി കഴിഞ്ഞു.
ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളുമൊക്കെ കുടുംബ സമേതം വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയതാണ് തിരക്കു വര്‍ദ്ധിപ്പിച്ചത്. മുല്ലയ്ക്കല് തെരുവ് കുറച്ചു ദിവസങ്ങളായി ഉത്സവത്തിമിര്‍പ്പിലാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വസ്ത്ര വ്യാപാരികളും ബാഗ്, ചെരുപ്പ് മുതലായവ വില്ക്കുന്നവരും നേരത്തെ തന്നെ തെരുവിന്റെ ഇരുവശങ്ങളിലുമായി നിരന്നിരുന്നു.
കുട്ടികള്‍ക്കു മുതല്‍ മുതിര്‍ന്നവര്‍ക്കുവരെയുള്ള വസ്ത്രങ്ങള്‍ ഇവരില്‍ നിന്നും വാങ്ങാന്‍ കഴിയും. വൈകുന്നേരമാകുന്നതോടെ നല്ല തിരക്കാണ് ഇത്തരം വ്യാപാരികള്‍ക്കുണ്ടാകുന്നത്. കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുമായുള്ള സംഘവും തെരുവിലുണ്ട്. നഗരത്തിലെ വസ്ത്രവ്യാപാര കേന്ദ്രങ്ങളിലെല്ലാം തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളിലും വാഹന വില്പന കേന്ദ്രങ്ങളിലും ഓണക്കാലമായതോടെ കച്ചവടം വര്‍ധിച്ചിട്ടുണ്ട്.
ആകര്‍ഷകമായ സമ്മാന പദ്ധതികളും ഓഫറുകളുമാണ് ഓണ വിപണിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് കച്ചവട കേന്ദ്രങ്ങള്‍ നല്‍കുന്നത്. പച്ചക്കറി വിലയിലും പലചരക്കു വിലയിലും നേരിയ വര്‍ദ്ധനവുണ്ട്. അരി വിലയില്‍ കഴിഞ്ഞ മാസത്തെക്കാള്‍ പ്രകടമായ വ്യത്യാസം വിപണിയിലുണ്ട് ഓണത്തിനു മുന്നോടിയായി വിവിധ മേളകളും നഗരത്തില്‍ ആരംഭിച്ചുകഴിഞ്ഞു.
ഇഎംഎസ് സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ച ഐആര്‍ഡിപി എസ്ജിഎസ് വൈ കുടുംബശ്രീ ഓണം ബക്രീദ് വിപണന മേളയില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ജൈവ പച്ചക്കറി, ഭക്ഷ്യ സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, വന വിഭവങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്നും വാങ്ങാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: