1893, സപ്തംബര്‍ 11-ന് അമേരിക്കയിലെ ഷിക്കാഗോയില്‍ സ്വാമി വിവേകാനന്ദന് നടത്തിയ പ്രസംഗം, സംബോധന കൊണ്ട് പ്രശസ്തമായെന്ന പ്രചാരണമാണ് ചിലരുടേത്. ലോക സര്‍വമത സമ്മേളനത്തിലെ ലഘുപ്രസംഗം സത്തകൊണ്ടാണ് കനപ്പെട്ടത്. അങ്ങനൊരു സംബോധന ലോകം ആദ്യം കേള്ക്കുകയായിരുന്നുവെന്നത് ശരിതന്നെ.
അത് പ്രസംഗത്തെ ഹൃദയത്തിലേക്കു പ്രവേശിപ്പിക്കാന്‍ സഹായിച്ചു. അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തില്‍ എല്ലാം അടങ്ങിയിരുന്നു. ഭാരതത്തെ, ഭാരതീയനെ, ഹിന്ദുവിനെ ലോകത്തിനു മുന്നില്‍ ലളിതമായി, ഗുരുതയോടെ, ഹ്രസ്വമായി, അഗാധമായി അവതരിപ്പിക്കാന്‍ മുമ്പോ പിമ്പോ ആര്‍ക്കെങ്കിലും കഴിഞ്ഞെന്നു തോന്നുന്നില്ല. അതും പൊതുവേദിയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലൂടെ! 123 വര്‍ഷം മുമ്പ് സ്വാമി ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം ഇങ്ങനെ
അമേരിക്കയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ,
നിങ്ങള്‍ ഞങ്ങള്‍ക്ക് നല്കിയ ആവേശപൂര്‍വവും ഹൃദയംഗമവുമായ സ്വാഗതത്തിന് മറുപടി പറയാന്‍ എഴുനേല്‍ക്കുമ്പോള്‍ എന്റെ ഹൃദയം അവാച്യമായ ആനന്ദംകൊണ്ട് നിറയുന്നു.
”ലോകത്ത് ഏറ്റവും പുരാതനമായ സന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. മതങ്ങളുടെ മാതാവിന്റെ പേരില്‍ നന്ദി പറയുന്നു. സര്‍വവര്‍ഗ വിഭാഗങ്ങളില്‍പെട്ട കോടികോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍ നിങ്ങള്‍ക്ക് നന്ദിപറയുന്നു.”
സഹിഷ്ണുതയെന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള ബഹുമതി, വിദൂര ദേശങ്ങളില്‍ നിന്നുവന്ന ഈ ആളുകള്ക്കവകാശപ്പെടാമെന്ന്, പൗരസ്ത്യ പ്രതിനിധികളെ പരാമര്‍ശിച്ച് നിങ്ങളോട് ചിലര്‍ പറഞ്ഞല്ലോ. ഈ മണ്ഡപത്തിലുള്ള അവര്‍ക്കും എന്റെ നന്ദി. സഹിഷ്ണുതയും സാര്‍വലൗകികതയും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായി എന്നതില്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല, സര്‍വമതങ്ങളും സത്യമെന്ന് സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തെ സര്‍വമതങ്ങളിലേയും രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്റെ ജനത എന്നതില്‍ അഭിമാനിക്കുന്നു.
റോമന്‍ മര്‍ദ്ദനത്താല്‍ യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപ്പെട്ട അക്കൊല്ലംതന്നെ, ദക്ഷിണ ഭാരതത്തില്‍ അഭയം പ്രാപിച്ച ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളില്‍ സംരക്ഷിതമാണെന്ന് നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര ജനതയ്ക്ക് അഭയം നല്കിയതും അവരുടെ ശേഷിപ്പുകള്‍ പോറ്റിപ്പോരുന്നതുമായ മതത്തില്‍ ഉള്പെട്ടവനെന്നതില് ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, കുഞ്ഞായിരിക്കെ മുതല്‍ ജപിച്ചതായി എനിക്കോര്മയുള്ള, ലക്ഷക്കണക്കിനാളുകള്‍ ജപിക്കുന്ന, സ്തോത്രത്തിലെ ചില വരികള്‍ കേള്‍പ്പിക്കാം. ‘പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെ ജലം കടലില്‍ കൂടിക്കലരുന്നുവല്ലോ. അതുപോലെ, അല്ലയോ പരമേശ്വര, രുചി ഭേദംകൊണ്ട് മനുഷ്യര്‍ സ്വീകരിക്കുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടിലായാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത.്’
ഇതുവരെ നടന്നിട്ടുള്ള സഭകളില്‍വച്ച് ഗംഭീരമായ ഇന്നത്തെ സമ്മേളനം, ഗീതോപദിഷ്ടമായ അത്ഭുത തത്വത്തിന്റെ നീതിമത്കരണവും പ്രഖ്യാപനവുമാണ്; ആര് ഏതു രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും പിന്തുടരുന്നത് എന്നിലേക്കെത്തുന്ന വഴികളാണ്. വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദരഭൂമിയെ കൈയടക്കി. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചു. സംസ്കാരത്തെ സംഹരിച്ചു. ജനതയെ നൈരാശ്യത്തിലേക്ക് തള്ളിവിട്ടു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.
ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്ന് പുലര്‍ച്ചെ മുഴങ്ങിയ മണിയൊച്ച എല്ലാ മതഭ്രാന്തിന്റേയും, വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും, ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യര്‍ക്കിടയിലെ ദുഷ്ചിന്തകളുടെയും മരണമണിയാകട്ടേ എന്ന് ഞാന്‍ ആശിക്കുന്നു.
(അവലംബം: വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം, ഏഴാം ഭാഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: