ആലപ്പുഴ: റിസോര്‍ട്ടുകളില്‍ എത്തുന്നവരുടെ വ്യാജ എടിഎം കാര്‍ഡ് നിര്‍മ്മിച്ച് എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവം തുടര്‍ക്കഥയാകാന്‍ കാരണം പോലീസിന്റെ അനാസ്ഥ. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആലപ്പുഴയിലാണ് ഇത്തരത്തിലൊരു തട്ടിപ്പ് ആദ്യമായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പിടിക്കപ്പെട്ടയാളാണ് കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നടന്ന എടിഎം തട്ടിപ്പിലെയും പ്രധാന ആസൂത്രകന്‍.
ആലപ്പുഴയിലെ കേസില്‍ അന്വേഷണം കാര്യക്ഷമമായി നടക്കാതിരുന്നതാണ് തട്ടിപ്പ് ആവര്‍ത്തിക്കാന്‍ കാരണം. മൂവാറ്റുപുഴയിലെ തട്ടിപ്പു കേസില്‍ പിടിയിലായ ചാലക്കുടി വാലക്കുളം കരിപ്പായി വീട്ടില്‍ ജിന്റോ ജോയിയെ (32) ആലപ്പുഴയിലെ തട്ടിപ്പ് കേസില്‍ പോലീസ് പിടികൂടിയിരുന്നു. പ്രധാന ആസൂത്രകനായ, തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള കാസര്‍കോട് സ്വദേശി ഫഹദിനെ (32) കണ്ടെത്താന്‍ കഴിയാതിരുന്നതോടെ അന്വേഷണം നിലച്ചു. ജിന്റോ ജാമ്യത്തില്‍ പുറത്തിറങ്ങി.
സാങ്കേതിക സഹായം നല്‍കുന്നത് ഫഹദാണ്. ഈയാളെ പിടിച്ചലേ അന്വേഷണം മുന്നോട്ടു പോകൂ. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നാണ് പുന്നമടയിലെ പ്രമുഖ റിസോര്‍ട്ടില്‍ താമസിച്ച ഹൈദരാബാദ് സ്വദേശി രഘുകുമാറിന്റെ ഒരു ലക്ഷം തട്ടിയെടുത്തത്. ഇവിടെ ഫ്രണ്ട് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്ന ജിന്റോ ജോയിയെ പോലീസ് പിടികൂടി. രഘുകുമാര്‍ എടിഎം കാര്‍ഡ് ബില്‍ അടയ്ക്കാന്‍ നല്കിയപ്പോള് ജിപിഎസ് സംവിധാനമുള്ള കാര്‍ഡ് ഡിവൈസ് ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ജിന്റോ ചോര്‍ത്തി. ഈ വിവരങ്ങള്‍ ഫഹദിനെ അറിയിച്ചു. ഫഹദ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എടിഎം കാര്‍ഡ് നിര്‍മ്മിച്ച് ജിന്റോയ്ക്ക് നല്കി.
ഇതുപയോഗിച്ചാണ് ഒരു ലക്ഷം രൂപ രഘുകുമാറിന്റെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത്.
ഫഹദ് ദുബായിലാണ്. ഇവിടെ നിന്നാണ് ഇയാള്‍ തട്ടിപ്പ് നിയന്ത്രിക്കുന്നത്. ഇയാളെ പിടിക്കാന്‍ ഇന്റര്‍പോള്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണം വേണം. ഫഹദിന്റെ ഇടപാടുകളിലെ ദുരൂഹതയും തട്ടിപ്പിന് തെരഞ്ഞെടുത്ത രീതികളും സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നു. പണത്തിന്റെ പത്ത് ശതമാനം മാത്രമാണ് ജിന്റോയുടെ വിഹിതം. ബാക്കി പണം ഫഹദിന്. നിരവധിപേരെ വിവിധ സ്ഥാപനങ്ങളില്‍ ഫഹദ് ഇത്തരത്തില്‍ ഏജന്റുമാരായി നിയോഗിച്ചിട്ടുണ്ട്. എടിഎം കാര്‍ഡുകളില്‍ നിന്ന് പിന്‍കോഡ് അടക്കമുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കുന്നതും ഫഹദാണ്. നേരത്തെ ബെംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയപ്പോള്‍ ഫഹദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി, കേസെടുത്തു.
എന്നാല്‍, ഇയാള്‍ പോലീസിനെ വെട്ടിച്ച് നേപ്പാളിലേക്ക് കടന്നു. തുടര്‍ന്ന് നേപ്പാളി സ്വദേശിനിയെ വിവാഹം ചെയ്ത് അവിടത്തെ പാസ്പോര്‍ട്ട് കരസ്ഥമാക്കി ദുബായിലേക്ക് പോയി. സിബിഐയോ എന്‍ഐഎയോ അന്വേഷിച്ചാലേ സംഭവത്തിന്റെ ചുരുളഴിയൂ. ഇതിനിടെയാണ് മൂവാറ്റുപുഴ സ്വദേശി രാജഗോപാലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജിന്റോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. ഇവിടെയും സമാനമായ രീതിയില്‍ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയവരുടെ പണമാണ് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: