ന്യൂദല്‍ഹി: വിവാദ ഇസ്ലാമിക പ്രാസംഗികന് സക്കീര്‍ നായിക് രാജീവ് ഗാന്ധി ഫൗണ്ടേഷന് 50 ലക്ഷം രൂപ നല്കിയ സംഭവം കത്തുന്നു. യുപിഎ സര്‍ക്കാര്‍ നായിക്കിനും നായിക്കിന്റെ എന്‍ജിഒയ്ക്കും വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിന്റെ തെളിവുകള്‍ ബിജെപി പുറത്തുവിട്ടു. പീസ് ടിവി രാജ്യവിരുദ്ധമാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയ റിപ്പോര്‍ട്ട് മറച്ചുവെച്ച് യുപിഎ സര്‍ക്കാര്‍ നിരവധി സഹായങ്ങളാണ് സാക്കീര്‍ നായിക്കിന് നല്‍കിയത്.
2011ല്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന് സോണിയ അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന് 50 ലക്ഷം രൂപ നല്കി. നേരിട്ട് വിദേശ ഫണ്ട് സ്വീകരിക്കാനും അത് മറ്റ് സംഘടനകള്‍ക്ക് നല്‍കാനും ഫൗണ്ടേഷന് അനുമതിയുണ്ടോയെന്ന് കോണ്‍ഗ്രസ് അന്വേഷിച്ച ശേഷമാണോ പണം വാങ്ങിയതെന്ന് ബിജെപി ചോദിച്ചു.
2012 ഡിസംബര്‍ നാലിന് പാര്‍ലമെന്റില്‍ അന്നത്തെ വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി നല്കിയ മറുപടിയില്‍ സക്കിര്‍ നായിക്കിന്റെ പീസ് ടീവി അടക്കമുള്ള 24 ചാനലുകള്‍ രാജ്യവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് വിശദീകരിച്ചിരുന്നു. അതിന് ശേഷം ഇത്രനാള്‍ കഴിഞ്ഞിട്ടും 50 ലക്ഷം രൂപ തിരികെ കൊടുക്കാന്‍ കോണ്‍ഗ്രസും രാജീവ് ഗാന്ധി ഫൗണ്ടേഷനും തയ്യാറായിട്ടില്ല.
വിദേശപണം സ്വീകരിച്ച് മറ്റൊരു എന്‍ജിഒയ്ക്ക് കൊടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതു ചെയ്യാതിരുന്ന ഐആര്‍എഫിനെതിരെ എന്തു നടപടി യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചു. സുദര്ശന് ടിവി, സക്കീര്‍ നായിക്കിനെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത നല്‍കിയെന്നും ടിവിക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ ന്യൂനപക്ഷ ക്ഷേമ മന്ത്രി റഹ്മാന് ഖാന് വാര്‍ത്താവിതരണ മന്ത്രി മനീഷ് തീവാരിക്ക് കത്ത് നല്‍കിയത് ഭീകരസംഘടനയെ മന്ത്രി തന്നെ പിന്തുണയ്ക്കുന്നതിന് തുല്യമല്ലേയെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
നായിക്കിന്റെ നിയമ, രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂടിവെയ്ക്കാന്‍ യുപിഎ സര്‍ക്കാരും കോണ്‍ഗ്രസും സഹായിച്ചെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള എന്‍ജിഒയില്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ്, ഭരണചുമതല വഹിച്ചിരുന്ന പാര്‍ട്ടി അധ്യക്ഷ സോണിയ, വൈസ് പ്രസിഡന്റ് രാഹുല്‍, അംഗങ്ങളായ പ്രിയങ്കാ വാദ്ര, പി. ചിദംബരം, എം. എസ്. സ്വാമിനാഥന് തുടങ്ങിയവര്‍ നായിക്കിനെ സഹായിച്ചത് ഗൗരവകരമാണ്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
2013 മെയ് 13ന് 160 ഐഎഎസ് ട്രെയിനികള്‍ക്ക് നായിക് ക്ലാസെടുത്തെന്ന വിവരവും പുറത്തുവന്നു. വിദേശത്തുനിന്നു പണം സ്വീകരിക്കാനുള്ള ഐആര്‍എഫിന്റെ അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. സൗദി അറേബ്യയില്‍ കഴിയുന്ന സാക്കിര്‍ നായിക് അറസ്റ്റ് ഭയന്ന് ഭാരതത്തിലേക്ക് മടങ്ങാന്‍ വൈകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: