ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും മൂന്നാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്റിങ്കയും ഏറ്റുമുട്ടും.
സെമിയില്‍ ദ്യോക്കോവിച്ച് പത്താം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല് മോണ്‍ഫില്‍സിനെ നാല് സെറ്റ് നീണ്ട കളിക്കൊടുവില്‍ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നിലവലെ ചാമ്പ്യന്മാരായ ദ്യോക്കോയുടെ തുടര്‍ച്ചയായ രണ്ടാമത്തെയും കരിയറിലെ ഏഴാമത്തെയും ഫൈനല്‍. സ്കോര്‍: 6-3, 6-2, 3-6, 6-2.
ആദ്യ രണ്ട് സെറ്റും അനായാസം നേടിയ ദ്യോക്കോക്ക് മൂന്നാം സെറ്റില്‍ കാലിടറി. എന്നാല്‍ നാലാം സെറ്റില്‍ നല്ല ഫോമിലേക്ക് തിരിച്ചെത്തിയ ദ്യോക്കോ രണ്ട് ഗെയിം മാത്രം വിട്ടുനല്‍കി മത്സരം സ്വന്താമാക്കി. കരിയറില്‍ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് ദ്യോക്കോ ഫൈനലിനിറങ്ങുക. 2011-ലും നൊവാക്കിനായിരുന്നു കിരീടം.
മറ്റൊരു സെമിയില്‍ ആറാം സീഡ് ജപ്പാന്റെ കെയി നിഷികോരിയെ കീഴടക്കിയാണ് വാവ്റിങ്ക ഫൈനലില്‍ എത്തിയത്. സ്കോര്‍: 4-6, 7-5, 6-4, 6-2. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം തുടര്‍ന്നുള്ള മൂന്നു സെറ്റുകളും വിജയിച്ചാണ് സ്വിസ് താരം വാവ്റിങ്ക ഫൈനലിലേക്ക് കുതിച്ചത്. കരിയറില്‍ ആദ്യമായാണ് സ്വിസ് താരം യുഎസ് ഓപ്പണിന്റെ ഫൈനലില്‍ കളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: