കൊച്ചി: സംസ്ഥാന ഇന്റര്‍ ക്ലബ്ബ് അത്ലറ്റിക് മീറ്റില്‍ തിരുവനന്തപുരം സായി കിരീടത്തിലേക്ക്. രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 10 സ്വര്‍ണ്ണവും 12 വീതം വെള്ളിയും വെങ്കലവുമടക്കം 231 പോയിന്റുകള്‍ സായി നേടിക്കഴിഞ്ഞു. പത്തു വീതം സ്വര്‍ണവും വെള്ളിയും 7 വെങ്കലവും നേടി 173.5 പോയിന്റുമായി കോതമംഗലം എംഎ അത്ലറ്റിക് അക്കാദമി രണ്ടാമത്. 7 വീതം സ്വര്‍ണ്ണവും വെള്ളിയും 8 വെങ്കലവുമടക്കം 154 പോയിന്റുമായി പാല അല്‍ഫോണ്‍സ് കോളേജ് മൂന്നാം സ്ഥാനത്ത്.
മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെയും 14 റെക്കോഡുകള്‍ പിറവിയെടുത്തു. 1500 മീറ്ററില്‍ 4 മിനിറ്റ് 41.30 സെക്കന്റില്‍ ഓടിയെത്തിയ പാലക്കാട് മുണ്ടൂര്‍ സ്കൂളിന് വേണ്ടി മത്സരിക്കുന്ന പി.യു. ചിത്ര ഇരട്ട റെക്കോഡ് നേടി. ആദ്യദിനം 5000 മീറ്ററില്‍ ചിത്ര റെക്കോഡ് നേട്ടം കുറിച്ചിരുന്നു. ആണ് വിഭാഗത്തില്‍ അണ്ടര്‍16 2000 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലിന്റെ ആദര്‍ശ് ഗോപിയും, അണ്ടര്‍18 പതിനായിരം മീറ്റര്‍ നടത്തത്തില്‍ പറളി സ്കൂളിന്റെ നിതീഷ് സി.പിയും, ഡെക്കാത്ലണില് ആലപ്പുഴ ഡിവി അത്ലറ്റിക് ക്ലബ്ബിന്റെ പി.ആകാശും (5523 പോയിന്റ്) നിലവിലെ റെക്കോഡ് തകര്‍ത്തു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ പതിനായിരം മീറ്റര്‍ നടത്തത്തില്‍ പറളിയുടെ എ. അനീഷ്, 4-100 മീറ്റര്‍ റിലേയില്‍ തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സ്പോര്‍ട്സ് ഹോസ്റ്റല്‍ ടീം, പുരുഷന്മാരുടെ ലോങ്ജമ്പില്‍ തിരുവനന്തപരും സായി താരം വൈ. മുഹമ്മദ് അനീസ് (7.58 മീ.), ഡെക്കാത്ലണില് കോഴിക്കോട് സായിയുടെ സല്മാന് ഹാരിസ് (6262) എന്നിവര്‍ മറ്റു റെക്കോഡുകാര്‍. ജൂനിയര്‍ ആണ് വിഭാഗം ഹൈജമ്പില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജിലെ മനു ഫ്രാന്‍സിസ് 2.10 മീറ്റര്‍ ചാടി നിലവിലെ റെക്കോഡിനൊപ്പമെത്തുന്ന പ്രകടനം നടത്തി.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ തിരുവനന്തപുരം സായിയുടെ മിന്നു റോയ്, അണ്ടര്‍18 1500 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്കൂളിന്റെ ശ്രുതി സി.എസ്, അണ്ടര്‍ 20, 400 മീറ്ററില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളേജിന്റെ വിസ്മയ വി.കെ , 1500 മീറ്ററില്‍ പാലക്കാട് കല്ലടി സ്കൂളിന്റെ ബബിത. സി, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂര്‍ വിമല കോളജിലെ സുഗിന. എം, ജാവലിന്‍ ത്രോയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പ്രജിത സി.കെ എന്നിവരും പുതിയ റെക്കോര്‍ഡിന് അവകാശികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: