പൊന്‍കുന്നം: മലയോര മേഖലകളിലെ പ്രധാന ടൗണുകളെ കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം ശക്തമായി.
ആവശ്യത്തിന് സര്‍വീസ് ബസുകള്‍ ഇല്ലാത്തതിനാല്‍ യാത്രാക്ലേശം അതിരൂക്ഷമായ കൊടുങ്ങൂര്‍, മണിമല, മണിമല-പൊന്‍കുന്നം റൂട്ടുകളെ ബന്ധിപ്പിച്ചും പൊന്‍കുന്നം-കൊടുങ്ങൂര്‍-മണിമല-കാഞ്ഞിരപ്പള്ളി-പൊന്‍കുന്നം റൂട്ടിലും കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്.
യാത്രാ ബസുകളുടെ കുറവ് ഏറെ ബാധിക്കുന്ന കൊടുങ്ങൂര്‍ മണിമല റൂട്ടില്‍ സമാന്തര സര്‍വീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികളും ഇതര യാത്രക്കാരും. കൊടുങ്ങൂരില്‍ നിന്നും മണിമലയിലേക്ക് രാവിലെ ആദ്യ ബസ് എത്തുന്നത് ഏഴ് മണിക്കാണ്. വീണ്ടും ഒരു മണിക്കൂര്‍ കാത്തു നിന്നാല്‍ മാത്രമാണ് അടുത്ത ബസ് എത്തുക. ഒരു മണിക്കൂര്‍ ഇടവേളയില്‍ എത്തുന്ന ബസുകളില്‍ തൂങ്ങി നിന്ന് പോകേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍.
ഉച്ചസമയത്ത് 11ന് എത്തുന്ന ബസ് കഴിഞ്ഞാല്‍ അടുത്ത ബസ് 12ന് മാത്രം. പിന്നീട് മണിമലക്ക് ബസ് കിട്ടണമെങ്കില്‍ ഒരു മണിയാകുമെന്നും യാത്രക്കാര്‍ പറയുന്നു. വൈകിട്ട് 4ന് ശേഷം അഞ്ച് മണിക്കാണ് അടുത്ത ബസ് ലഭിക്കുക. സ്കൂള്‍ ഓഫീസ് സമയങ്ങളില്‍ ഉള്‍പ്പെടെ യാത്രാ ദുരിതം അതിരൂക്ഷമായ റൂട്ടിലൂടെ കടന്നുപോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ രണ്ടെണ്ണം മാത്രമാണ്.
മണിമലയില്‍ നിന്നും കാഞ്ഞിരപ്പള്ളിക്കും, പൊന്‍കുന്നത്തിനും കൃത്യമായ ഇടവേളകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമ്പോളും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അപൂര്‍വമായി മാത്രമാണുള്ളത്. മണിമല – കാഞ്ഞിരപ്പള്ളി റൂട്ടില്‍ രാത്രി ഏഴ് മണികഴിഞ്ഞ് സര്‍വീസ് ഇല്ലാത്തതും യാത്രക്കാരെ വലക്കുന്നു. യാത്രാക്ലേശം അതിരൂക്ഷമായ കൊടുങ്ങൂര്‍ – മണിമല റൂട്ട് ഉള്‍പ്പെടുത്തി പൊന്‍കുന്നം-കൊടുങ്ങൂര്‍ – മണിമല – പൊന്‍കുന്നം സര്‍വീസും, പൊന്‍കുന്നം-മണിമല-കാഞ്ഞിരപ്പള്ളി-പൊന്‍കുന്നം സര്‍ക്കുലര്‍ സര്‍വീസും ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: