ഗുരുവായൂര്‍: ഓണം സ്പെഷല്‍ റേഷന്‍ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ കൂടുതല്‍ വിലയ്ക്ക് കരിഞ്ചന്തയില്‍ വില്പന നടത്തുന്നു എന്ന നാട്ടുകാരുടെ പരാതിയില്‍ സപ്ലൈ ഉദ്യോഗസ്ഥര്‍ റേഷന്‍ കടയില്‍ മിന്നല്‍ പരിശോധന നടത്തി. വടക്കേക്കാട് കല്ലിങ്ങല്‍ 194-ാം നമ്പര്‍ റേഷന്‍കടയിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്് കൂടുതല്‍ പരിശോധനക്കായി കടയുടമ താഹിറയോട് ഫയലുകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. ബിപിഎല്‍,എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള ഓണം സ്പെഷല്‍ പച്ചരി ചോദിച്ചുവരുന്നവര്‍ക്ക് വേണ്ടത്ര അളവില്‍ നല്‍കാതെയും ഇല്ലായെന്നുപറഞ്ഞ് മടക്കി അയക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സപ്ലൈഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ റേഷന്ഉടമക്ക് 2300 കിലോ പച്ചരി വിതരണത്തിനായി നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സപ്ലൈ ഓഫീസര്‍ക്ക് നല്കിയ പരാതിയിലാണ് മിന്നല്‍ പരിശോധന. മേഖലകളിലെ റേഷന്‍കടളില്‍ കൃത്യമായ അളവില്‍ റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ല എന്ന പരാതി നിലനില്‍ക്കെയാണ് അധികൃതരുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: