ഈരാറ്റുപേട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന ബേബി ജോണ്‍ കമ്മീഷനെ ഈരാറ്റുപേട്ടയില്‍ നേരിട്ട് എത്തിക്കാതിരിക്കാന്‍ ഗൂഢാലോചന നടന്നതായി ആരോപണം. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.എം. നസീറിന്റെ കൊലപാതകം സംബന്ധിച്ചുണ്ടായ പരാതികള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ എത്താതിരിക്കുന്നതിനാണ് ഈ നീക്കം.
ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റിയിലെ ചില അംഗങ്ങളാണ് ആരോപണവുമായി രംഗത്തുള്ളത്.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ ഏരിയ കമ്മിറ്റികളുടെ കീഴില്‍ വരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൂഞ്ഞാര്‍ മണ്ഡലം. കാഞ്ഞിരപ്പള്ളിയില്‍ രണ്ട് പ്രാവശ്യം സിറ്റിങ് നടത്തിയ കമ്മീഷന് പൂഞ്ഞാര്‍ ഏരിയായില്‍ വരുന്ന ഈരാറ്റുപേട്ടയില്‍ നേരിട്ടെത്തിയില്ല. മാത്രമല്ല സിറ്റിങ് നടക്കുന്നത് എവിടെയാണെന്ന് വിവരം പോലും മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
ഈരാറ്റുപേട്ടയില്‍ കമ്മീഷന് എത്തുമ്പോള്‍ നേരിട്ട് കാണിച്ചു കൊടുക്കേണ്ട ചില തെളിവുകള്‍ ഉണ്ടെന്നാണ് ഇവരുടെ പക്ഷം. പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിലെ മതിലില്‍ പോലും മുന്നണി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം വരച്ചിട്ടില്ല. പേരുമാത്രമാണ് ഇവിടെയുള്ളത്. ഇതുപോലെ മറ്റ് പലയിടങ്ങളിലും പ്രചരണത്തിലെ വീഴ്ചകള്‍ മതിലില്‍ ഇപ്പോഴുമുണ്ടെന്ന് ഇവര്‍ പറയുന്നു.
നസീറിന്റെ കുടുംബത്തില്‍ ആറ് സിപിഎം അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നിട്ടും കൊല്ലപ്പെട്ട നസീറിന് അനുശോചനം രേഖപ്പെടുത്താന്‍ പോലും പാര്‍ട്ടിക്കായില്ല. ഓഫീസിനു മുന്നില്‍ കരിങ്കൊടി പോലും ഉയര്‍ത്തിയില്ല. പ്രമുഖ നേതാക്കളാരും നസീറിന്റെ കുടുംബാംഗങ്ങളെ ഇതുവരെ സന്ദര്‍ശിച്ചിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: