ഇസ്ലാമാബാദ്: ഭാരതവുമായി വാഗ അതിര്‍ത്തിയിലൂടെയുള്ള ചരക്ക് നീക്കം തടയരുതെന്ന് പാക്കിസ്ഥാനോട് അഫ്ഗാനിസ്ഥാന് ആവശ്യപ്പെട്ടു. തുടര്‍ന്ന്, വാഗാ അതിര്‍ത്തിയില്‍ ചരക്ക് നീക്കം സുഗമമാണെന്ന് പാക്കിസ്ഥാന് അറിയിച്ചു.
ചരക്ക് നീക്കം തടയുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മധ്യേഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള പാക്കിസ്ഥാന്റെ ചരക്ക് നീക്കം തടയുമെന്നും അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി വ്യക്തമാക്കി. ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി ഓവന് ജെന്കുമായി കാബൂളില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്.
ഭാരതത്തിലേക്കുള്ള ചരക്കുകള്‍ സമയബന്ധിതമായി എത്തിക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാര ബന്ധം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വാഗ അതിര്‍ത്തിയിലൂടെ ഭാരതത്തിലേക്ക് ചരക്കുകള്‍ കയറ്റി അയയ്ക്കുവാനും ഇറക്കുമതി ചെയ്യുവാനും അഫ്ഗാന് വ്യാപാരികളെ പാക്കിസ്ഥാന് അനുവദിക്കാത്ത പക്ഷം അഫ്ഗാനിസ്ഥാനിലൂടെ മധ്യേഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ പാക്കിസ്ഥാനെ തങ്ങളും അനുവദിക്കുകയില്ലെന്ന് ഗനി പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ ഉല്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങളുടെ വലിയ വിപണിയാണ് ഭാരതം. എന്നാല്‍ സീസണ് സമയത്തടക്കം അഫ്ഗാനിസ്ഥാന്റെ ചരക്ക് കയറ്റുമതി തടയുന്ന സമീപനമാണ് പാകിസ്ഥാന് സ്വീകരിക്കുന്നത്. ഇതുവഴി കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നതെന്നും അഷ്റഫ് ഗനി ചൂണ്ടിക്കാണിക്കുന്നു.
വ്യാപാര സഹകരണത്തിന് തടസ്സം സൃഷ്ടിക്കുന്ന എല്ലാവിധ സാങ്കേതിക തടസങ്ങളും നീക്കണമെന്നാണ് പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളോട് അഫ്ഗാനിസ്ഥാന്റെ അഭ്യര്‍ഥനയെന്നും ഗാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: