കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മും പോലീസും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്ക് മൈക്ക് നിഷേധിച്ചതാണ് പുതിയ സംഭവം. ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് പതിനാലാം തീയതി നടത്താനിരുന്ന ഓണാഘോഷ സമാപന സമ്മേളനത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്.
ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി 14നു മന്ത്രി ശൈലജ ഉദ്ഘാടനം ചെയ്യുന്നതായിരുന്നു ചടങ്ങ്. വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഓണാഘോഷ മത്സരങ്ങളുടെ സമ്മാനദാനവുമാണു ചടങ്ങില്‍ ഉദ്ദേശിച്ചിരുന്നത്. പ്രദേശത്തെ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിലെ എല്ലാ ഓണാഘോഷ പരിപാടികള്‍ക്കും അനുമതി നിഷേധിച്ചെതെന്നാണ് പോലീസിന്റെ വിശദീകരണം.
ഒട്ടേറെ കലാ സാംസ്കാരിക സംഘടനകളും ഓണാഘോഷത്തിനായി അനുമതി ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാം നിഷേധിക്കുകയായിരുന്നു. പോലീസിന്റെ നടപടിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് രംഗത്ത് വന്നു. പോലീസ് പല വിഷയങ്ങളിലും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജയരാജന് പറഞ്ഞു.
ഓണാഘോഷങ്ങള്‍ക്ക് ഇത്തരത്തില്‍ അനുമതി നിഷേധിച്ച നടപടി പിന്‍വലിക്കണമെന്നും ജയരാജന് ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ അനുമതിയില്ലാതെ ഗതാഗതം തടസപ്പെടുത്തി പ്രതിഷേധ യോഗം സംഘടിപ്പിച്ചതിന് ലോക്കല്‍കമ്മറ്റി സെക്രട്ടറിയടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: