കുട്ടനാട്: ആലപ്പുഴയില്‍ നിന്നു കൈനകരിയിലേക്കും വേണാട്ടുകാടിനും സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളുടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നതു യാത്രക്കാരെ വലയ്ക്കുന്നു.
ആലപ്പുഴയില്‍ നിന്നും വേണാട്ടുകാടിനു വൈകിട്ട് 4.45നു സര്‍വീസ് നടത്തിയിരുന്ന ബോട്ട് നിര്‍ത്തലാക്കിയിട്ട് ഒരുമാസമയി. ആലപ്പുഴയില്‍ നിന്നും വൈകിട്ട് 4.45നു പുറപ്പെടുന്ന ബോട്ട് കൈനകരി, പുളിങ്കുന്ന്, ചമ്പക്കുളം, തകഴിവഴി പായിപ്പാട്ടേക്കു പോകുന്ന ബോട്ടായിരുന്നു. ആലപ്പുഴയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ആശ്രയിച്ചിരുന്ന ബോട്ടാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്.
ഈ സര്‍വീസ് നിര്‍ത്തിയതോടെ കുട്ടനാടിന്റെ ഉള്‍പ്രദേശമായ കൈനകരി, വേണാട്ടുകാട് തുടങ്ങിയ മേഖലകളിലുള്ള യാത്രക്കാരാണ് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്. ആലപ്പുഴയില്‍ നിന്നും കൈനകരിയിലേക്കു സര്‍വീസ് നടത്തുന്ന ബോട്ടുകളും യാതൊരു മുന്നറിയിപ്പും ഇല്ലാതെ റദ്ദ് ചെയ്യുന്നതായി പരാതിയുണ്ട്. കൈനകരിയിലെ ഉള്‍പ്രദേശങ്ങളിലെ ജനങ്ങള്‍ പൂര്‍ണമായും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെ ആശ്രയിച്ചാണു യാത്രചെയ്യുന്നത്.
ഒരു ബോട്ട് ഇല്ലാതെ വന്നാല്‍ മണിക്കൂറുകള്‍ ബോട്ട് ജെട്ടിയില്‍ കാത്തിരുന്ന ശേഷം വരുന്ന ബോട്ടുകളിലാണു കൈനകരിക്കാര്‍ യാത്ര ചെയ്യുന്നത്. നിലവില്‍ കൈനകരി വഴി സര്‍വീസ് നടത്തുന്ന എല്ലാ ബോട്ടുകളിലും വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
ബോട്ടുകള്‍ക്കു ചെറിയ യന്ത്രത്തകരാര്‍ സംഭവിച്ചാല്‍ പോലും ഡോക്കില്‍ കെട്ടിയിടുകയാണെന്നും തകരാര്‍ പരിഹരിച്ചു ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലന്നും യാത്രക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: