ന്യൂദല്‍ഹി: ഭാര്യാസഹോദരിയെ പീഡിപ്പിച്ചതിന് എഎപി എംഎല്‍എക്കെതിരെ കേസെടുത്തു. ദല്‍ഹി ഓഖ്ല എംഎല്‍എ അമാനത്തുള്ള ഖാനെതിരെയാണ് ഭാര്യാസഹോദരിയുടെ പരാതിയില്‍ ജാമിയാനഗര് പോലീസ് കേസെടുത്തത്.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഖാന് സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലാവുന്നത്. എംഎല്‍എയുമായി അടുപ്പത്തിലാകാന്‍ തന്നെ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും സ്ത്രീധനം ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിലുണ്ട്. പീഡനം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ ജൂലൈയില്‍ മറ്റൊരു യുവതിയെ പീഡിപ്പിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദല്‍ഹി വഖഫ് ബോര്‍ഡ് ചെയര്മാന് കൂടിയായ അമാനത്തുള്ളക്കെതിരെ റിക്രൂട്ട്മെന്റ് അഴിമതിയില്‍ അഴിമതി വിരുദ്ധ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. ഏതാനും ദിവസം മുന്‍പ് വഖഫ് ബോര്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടന്നിരുന്നു. ഇതിനിടെ ചെയര്മാന് സ്ഥാനം രാജിവെക്കുന്നതായി വ്യക്തമാക്കി ഖാന് മുഖ്യമന്ത്രി കേജ്രിവാളിന് കത്തെഴുതി.
വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്തുവെന്നും തന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഇഷ്ടപ്പെടാത്തവര്‍ കള്ളക്കേസുകളുണ്ടാക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല. കുറ്റക്കാരെ കേജ്രിവാള് സംരക്ഷിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: