അഞ്ച് പത്തായം നിറയെ നെല്ലുണ്ട്. രണ്ടുപെട്ടിപ്പത്തായം നിറയെ പുഴുങ്ങല്ലരിയുണ്ട്. വലിയൊരു ചീനഭരണിനിറയെ ഉണങ്ങല്ലരിയുമുണ്ട്. അതുവാസ്തവം.
ആറിടങ്ങഴി അരി, ഒരു കുഴിയല്‍ വെളിച്ചെണ്ണ, ചായ, കാപ്പി, പഞ്ചസാര തുടങ്ങിയവയുടെ ചെറുപൊതികള്‍. കാര്യസ്ഥന് എടുത്തുതരും.
അതുകൊണ്ട് ഒരുദിവസത്തെ ചെലവ് കഴിഞ്ഞുകൊള്ളണം. ആരെങ്കിലും വിശേഷിച്ചുവന്നാല് അവസാനം കഴിക്കുന്നയാള്‍ പട്ടിണിയാവും. ആ നറുക്ക് മിക്കവാറും അമ്മയ്ക്കുതന്നെയാവുംവീഴുക. പ്രാതല്‍ നിവേദ്യച്ചോറാണ്. ഉപ്പിന് കല്ലും ചീനിമുളകും. അതാണ് അതിലേക്കുള്ളകൂട്ട്. ഭാഗ്യമുണ്ടെങ്കില്‍ ഒരു തുള്ളിതൈര് കിട്ടി എന്നുവവരും.
ഉച്ചക്ക് ചേമ്പിന് തണ്ട് കൂട്ടാന്‍. മുരിങ്ങയില ഉപ്പേരി. വളപ്പില്‍ നിറയെ കായക്കുലകളുണ്ട്. വല്ലമുച്ചീര്പ്പനും മൂത്താല്‍ കായമെഴുക്കുപുരട്ടിയുണ്ടാവും. അന്ന് മുരിങ്ങയിലയുടെ സ്ഥാനം കൂട്ടാനിലേക്ക് താഴും എന്നുമാത്രം. ഉപ്പുമാങ്ങയ്ക്കും ശ്രോ.. എന്നൊരുസംഭാരത്തിനും എന്നും ഒരേസ്ഥാനം തന്നെ.
കര്‍ക്കടകം പന്ത്രണ്ടുവരെ ഗണപതിഹോമമുണ്ട്. അതില്‍ ബാക്കിവരുന്ന തേങ്ങ ചേമ്പിന്‍തണ്ടു കൂട്ടാനില് ചതച്ചുചേര്‍ക്കും. ആ ഒരു സ്വാദ് ഇന്നും എന്റെ നാവിന് തുമ്പത്തുണ്ട്.
അന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് ഓണക്കാലം എന്നാല്‍ ഉത്സവക്കാലമാണ്. കടലാസു ചുരുട്ടിക്കെട്ടിയുണ്ടാക്കിയ പന്തുകൊണ്ട് തലപ്പന്ത് കളിക്കും. ആട്ടക്കളം നില്ക്കും. ചൊട്ടയും മണിയും കളിക്കും. കൈകൊട്ടിക്കളിക്കുന്ന സ്ത്രീകളുടെ ഇടയിലേക്ക് പന്തുതട്ടി അവരെ ദേഷ്യം പിടിപ്പിക്കും. – കളിയല്ല ഞങ്ങളുടെ ഓണത്തിന്റെ ആകര്‍ഷണം.
ഓണക്കാലത്ത് പഴും നുറുക്കാണ് പ്രാതല്‍. പഴംനുറുക്കില്‍ പപ്പടം പൊടിച്ചുചേര്‍ത്ത് ഉരുളയാക്കി അതില്‍ വറുത്തുപ്പേരി ഒട്ടിച്ചുവച്ച് വായിലേക്ക് ഒരു തള്ളുണ്ട്. പിന്നെ ഉച്ചക്ക് ഊണിന് കാളനും ഓലനും ഉണ്ടാവും. അന്നൊക്കെ ആട്ടപ്പിറന്നാള്ക്ക് പോലും ഉണ്ടാവാത്ത കാച്ചിയ പപ്പടവും വറുത്തുപ്പേരിയും ഉണ്ടാവും. -ഒരോണംകഴിഞ്ഞാല് അടുത്ത ഓണംവരെ ദിവസമെണ്ണിയാണ് കാത്തിരിക്കാറ്.
എനിക്ക് ആറോ ഏഴോ വയസ്സായകാലം. അത്തപൂവിട്ടു. അത്തം പത്തോണം. കൗണ്ട്ഡൗണിലേക്ക് വേഗതകൂടി. കായവെട്ടിക്കൊണ്ടുവന്നു പഴുക്കയിട്ടു. മൂത്തതുനോക്കി വറുത്തു. പപ്പടവും പച്ചക്കറികളും അറയില്‍ നിറഞ്ഞു. നെഞ്ച് കൂരച്ചിരിക്കുന്നു. വയറ് തൂങ്ങിയിരിക്കുന്നു. കവിള് വീര്‍ത്തിരിക്കുന്നു. കാര്യസ്ഥനാണ് കണ്ടുപിടിച്ചത്.
എലമുറി കാര്യസ്ഥന് വേലായുധന് ചെട്ടിയാര്‍ എന്നെചുമലിലേറ്റി ചാത്തരമ്മാന്‍ വൈദ്യരുടെ മുന്നില്‍ എത്തി.
ഗ്രഹണിയാണ.് മൂന്നുവെയ്പ്പ് കഷായം കുടിക്കണം. ചാത്തരമ്മാന്‍ വിധിച്ചു.
എല്ലാവരും ഓണസദ്യ വാരിവലിച്ച് ഉണ്ണുമ്പോള്‍ എനിക്ക് അഷ്ടചൂര്‍ണ്ണം ഇട്ട് ഉരുട്ടിയ ചോറ്. ‘എനിക്ക് ചോറുണ്ണണം’ ഞാന്‍ കരഞ്ഞു. ആരുകേള്‍ക്കാന്‍? ചാത്തരമ്മാന്‍ നിര്‍ദ്ദേശിക്കുന്ന പഥ്യം ഒഴിവാക്കാന്‍ ആര്‍ക്കാണ് ധൈര്യം? എന്റെ കരച്ചില് കൂടി. അമ്മ എന്നെ വലിച്ചിഴച്ചുകൊണ്ടുപോയി തൊട്ടി അറയില്‍ ഇട്ടടച്ചു. വീണ്ടും ഞാന്‍ കരഞ്ഞപ്പോള്‍ രണ്ടുകിട്ടുകയും ചെയ്തു. എന്തിനേറെ പറയുന്നു ആവര്‍ഷം എന്റെ മാത്രമല്ല എല്ലാവരുടേയും ഓണം ഗോപിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: