അഴിമതിയുടെ തേര്‍വാഴ്ച, അതായിരുന്നു യുപിഎ ഭരണകാലം. 12 ലക്ഷം കോടിയുടെ അഴിമതി നടന്നതായുള്ള വിവരങ്ങളായിരുന്നു ഇന്നലെവരെ പുറത്തറിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഒരു അഴിമതി കൂടി വെളിച്ചത്തായിരിക്കുന്നു. എംബ്രയര്‍ വിമാന ഇടപാടിലും അഴിമതി നടന്നതായാണ് വെളിപ്പെട്ടിട്ടുള്ളത്. 1392 കോടിയുടെ ഇടപാടാണിത്.
2008ല്‍ ഉണ്ടാക്കിയ പ്രതിരോധ കരാര്‍ പ്രകാരമാണ് ബ്രസീലിയന്‍ കമ്പനി മൂന്നു വര്‍ഷത്തിനുശേഷം വിമാനം കൈമാറിയത്. ബ്രിട്ടണ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഭാരതീയനാണ് ഇടനിലക്കാരനായി കമ്മീഷന് കൈപ്പറ്റിയത്. എ.കെ. ആന്റണിയാണ് അന്ന് പ്രതിരോധ മന്ത്രി. ഇതേ കാലത്തുതന്നെ ആഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ വാങ്ങിയതിലും കോഴ ഒഴുകിയതില്‍ അന്വേഷണം തുടരുകയാണ്. വിശിഷ്ടാതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ വാങ്ങിയതില്‍ അഴിമതി 3500 കോടിയുടേതാണ്.
സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനകമ്പനിയുടെ ഇടനിലക്കാരന് ലഭിച്ച പണം ഭാരതത്തിലെ ആര്‍ക്കെങ്കിലും ലഭിച്ചോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. ഇറക്കുമതി ചെയ്യുന്ന വിമാനത്തില്‍ ഭാരതം സ്വന്തമായി വികസിപ്പിച്ച റഡാറുകള്‍ സ്ഥാപിച്ച് വ്യോമസേനയ്ക്ക് നല്‍കാനായിരുന്നു പദ്ധതി. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡിആര്‍ഡിഒ) ഇവയില്‍ ഇനിയും റഡാര്‍ പിടിപ്പിക്കുന്നതേയുള്ളൂ. ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ഇടപാടിലെ കോഴ അമേരിക്കന്‍ നീതി മന്ത്രാലയം അന്വേഷിക്കുന്നുണ്ടെന്ന് ബ്രസീലിലെ ഫോള്‍ഹ ഡി സവോ പോളോ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാരതം, സൗദി അറേബ്യ എന്നിവയടക്കം എട്ടു രാജ്യങ്ങളുമായി ഭാരതത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി, വില്‍പ്പനയെ സഹായിക്കാന്‍ ഒരു ഏജന്റിനെ വച്ചിരുന്നുവെന്ന് എംബ്രയര്‍ സമ്മതിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വാണിജ്യ, യുദ്ധ, സ്വകാര്യ വിമാന നിര്‍മ്മാതാക്കളില്‍ ഒന്നാണ് എംബ്രയര്‍. അഴിമതിയുടെ വിദശാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കോഴ എത്രയായിരുന്നു, ആരൊക്കെ വാങ്ങി. ബ്രിട്ടനിലെ ഏജന്റ് ആരായിരുന്നു തുടങ്ങിയവ വ്യക്തമാകേണ്ടതുണ്ട്. പതിനഞ്ചു ദിവസത്തിനകം വിശദീകരണം നല്കാന് ഭാരതം എംമ്പ്രയര്‍ ജെറ്റ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണവുമായി എംബ്രയര്‍ സഹകരിക്കുന്നുണ്ടെന്നും അമേരിക്കയുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയേക്കുമെന്നും അറിവായി. കുറ്റക്കാരായി കണ്ടെത്തിയാല്‍ പിഴയായി നല്കാന് 20 കോടി ഡോളര്‍ കമ്പനി നീക്കിവെച്ചതായും പത്രം പറയുന്നു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഡിആര്‍ഡിഒയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാവുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. അമേരിക്ക നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ഭാരതത്തിന് ഒരറിവും ലഭിച്ചില്ലെന്ന് പറയുന്നു. ഭാരതം അത് ശ്രദ്ധിക്കേണ്ടതുമില്ല. എന്നാല്‍ ബോഫോഴ്സ് ഇടപാടുപോലെ ഈ വിമാന ഇടപാടിലും പങ്കുപറ്റിയവര്‍ ദല്‍ഹിയിലുണ്ടാകുമെന്നുറപ്പാണ്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങിയ ഇടപാടും സിബിഐ അന്വേഷിക്കുന്നുണ്ട്.
ടുജി സ്പെക്രട്രം, കല്‍ക്കരിപ്പാടം ഇടപാട്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം എന്നിവയെല്ലാം യുപിഎ ഭരണത്തില്‍ നടന്ന ഞെട്ടിക്കുന്ന അഴിമതികളാണ്. ഈ അഴിമതികളൊന്നും രാഷ്ട്രീയ ആരോപണങ്ങളായി ഉയര്‍ന്നുവന്നതല്ല. ഭരണഘടനാസ്ഥാപനമായ സിഎജിയുടെ പരിശോധനയില്‍ തെളിഞ്ഞതാണ്. കേന്ദ്രമന്ത്രിസഭയെ ആകെ പിടിച്ചുലച്ച അഴിമതി ആരോപണങ്ങള്‍ ലോകത്തിന്റെ മുന്നില്‍ ഭാരതത്തിന്റെ മുഖം വികൃതമാക്കി. ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കം ചെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ രാജ്യത്തുനിന്നും പിഴുതെറിയാനാണ് അഴിമതി ആരോപണങ്ങള്‍ വഴിവച്ചത്. കല്‍ക്കരിപ്പാടം പങ്കുവയ്ക്കുന്നതില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഓഫീസ് നേരിട്ടിടപെട്ടു എന്നത് ലജ്ജാകരമായിരുന്നു.
ടുജി സ്പെക്ട്രത്തിലെ അഴിമതിയുടെ നായകന് അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരമാണെന്ന ആരോപണം നിലനില്‍ക്കുകയാണ്. ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ചന്ദ്രശേഖരന്റെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. ടുജി ലൈസന്‍സ് ലഭിക്കാനുള്ള കുറഞ്ഞ തുക 35000 കോടിയാക്കണമെന്ന് ക്യാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. അത് തള്ളി തുച്ഛമായ തുകയ്ക്ക് സ്പെക്ട്രം നല്കി അഴിമതിക്ക് കളമൊരുക്കി. എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ ടുജി ലേലത്തില്‍ മൂന്നുലക്ഷം കോടി രൂപ നേട്ടമുണ്ടാക്കി.
യുപിഎ ഭരണത്തില്‍ അഴിമതി ആരോപണങ്ങള്‍ പലത് ഉയര്‍ന്നെങ്കിലും അന്വേഷണങ്ങള്‍ തുടരുന്നതേയുള്ളൂ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടില്ലെന്ന ധാരണ തിരുത്തുക തന്നെ വേണം. ഏറ്റവും ഒടുവില്‍ വന്ന ആരോപണമടക്കം അന്വേഷിച്ച് തീര്‍പ്പാക്കാന്‍ തീവ്ര ശ്രമമാണാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: