ഇടുക്കി: കാലവര്‍ഷം കുറഞ്ഞതോടെ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് താഴുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡാമുകളില്‍ 10 ശതമാനത്തിലധികം വെള്ളക്കുറവുണ്ട്.
ഇടുക്കിയില്‍ 2351.42 അടി വെള്ളമാണ്. സംഭരണ ശേഷിയുടെ 47.05 %. മുല്ലപ്പെരിയാരില്‍ 121 അടിയാണ് ജലനിരപ്പ്. ഇതും മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ്. മാട്ടുപ്പെട്ടി, ആനയിറങ്കല്‍, പൊന്മുടി, നേര്യമംഗലം, ലോവര്‍ പെരിയാര്‍, മലങ്കര എന്നീ പ്രധാന ഡാമുകളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെള്ളം കുറവാണ്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ 25 % മഴയുടെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ കര്‍ക്കടക മഴയുടെ അളവ് ഗണ്യമായി കുറഞ്ഞു. ആഗസ്റ്റ് അവസാനം ജില്ലയില്‍ മികച്ച മഴ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ മഴ വേണ്ടയളവില്‍ ലഭിച്ചിരുന്നില്ല.
ഹൈറേഞ്ച് മേഖലയായിട്ടും കഴിഞ്ഞ വേനലില്‍ ജില്ലയുടെ പല ഭാഗങ്ങളിലും 38 ഡിഗ്രി വരെ ചൂടുയര്‍ന്നിരുന്നു. ഈ വര്‍ഷം ചൂട് വീണ്ടും വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിശദീകരണം.
കാലാവസ്ഥയിലെ വ്യതിയാനം മൂലം പകല്‍ ചൂടും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടെ വൈദ്യുതി ഉപഭോഗം ദിവസം ശരാശരി 62 ദശലക്ഷ യൂണിറ്റിന് മുകളിലെത്തി. പരമാവധി വെള്ളം സംഭരിച്ച് മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി ബോര്‍ഡ്. പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കൂട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: