ന്യൂദല്‍ഹി: ലൈംഗിക സിഡിയിലുള്പ്പെട്ട ആപ് മന്ത്രി സന്ദീപ് കുമാര്‍ പുറത്തായതിന് പിന്നാലെ എഎപിക്കെതിരെ ദല്ഹിയിലുയര്ന്ന ഫ്ലക്സ് ബോര്‍ഡുകളിലെ പ്രധാന വാചകം ഇതായിരുന്നു-ആന്റി ഔരത്ത് പാര്‍ട്ടി (സ്ത്രീ വിരുദ്ധ പാര്‍ട്ടി). ഏതാനും ദിവസങ്ങളായി ആപ്പിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ രാഷ്ട്രീയ എതിരാളികളുടെ ആരോപണം മാത്രമല്ല ഇതെന്ന് വ്യക്തമാക്കുന്നതാണ്. മന്ത്രി പുറത്തായതിന് പിന്നാലെ എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളാണ് പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതൊന്നും രാഷ്ട്രീയ എതിരാളികള്‍ ഉന്നയിച്ചതുമല്ല.
റേഷന്‍ കാര്‍ഡിന് സമീപിച്ച യുവതിയെയാണ് മന്ത്രിയായിരുന്ന സന്ദീപ്കുമാര്‍ പീഡിപ്പിച്ച് വീഡിയോയില്‍ പകര്‍ത്തിയത്. വീഡിയോ മന്ത്രിയുടെ സെക്രട്ടറി കൈക്കലാക്കുകയും പുറത്ത് വിടുകയുമായിരുന്നു. നിരവധി സ്ത്രീകളെ ചൂഷണം ചെയ്ത് വീഡിയോ ചിത്രീകരിച്ചതായി പോലീസ് കസ്റ്റഡിയില്‍ സന്ദീപ് കുമാര്‍ സമ്മതിച്ചു. പാര്‍ട്ടിയില്‍ നിന്ന് സന്ദീപിനെ പുറത്താക്കിയെങ്കിലും വക്താവ് അശുതോഷ് ഗാന്ധിജിയെ കൂട്ടുപിടിച്ച് സംഭവത്തെ ന്യായീകരിക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി നേരിടുകയാണ് അശുതോഷും.
പിന്നാലെ, പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് തുറന്നടിച്ച് എംഎല്‍എ ദേവീന്ദര്‍ ഷെറാവത്ത് കേജ്രിവാളിന് കത്തെഴുതി. പഞ്ചാബില്‍ സീറ്റ് ലഭിക്കാനും സീറ്റ് നല്‍കുന്നതിനും നേതാക്കള്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയാണെന്നും ദല്‍ഹിയില്‍ ദിലീപ് പാണ്ഡെ എന്ന നേതാവും ഇതാണ് ചെയ്യുന്നതെന്നും കത്തില്‍ വ്യക്തമാക്കി. കേജ്രിവാളിന്റെ വിശ്വസ്തനാണ് ദിലീപ് പാണ്ഡെ. തെരഞ്ഞെടുപ്പ് സീറ്റിന് സ്ത്രീകളെ ലൈംഗിക ഇരകളാക്കുന്നുവെന്ന് ഒരു പാര്‍ട്ടിക്കെതിരെ പാര്‍ട്ടി എംഎല്‍എ തന്നെ ആരോപണം ഉന്നയിക്കുന്നത് ആദ്യമാണ്.
മുന്‍ വനിതാ നേതാവിന്റെ വെളിപ്പെടുത്തലും ആപ്പിനെ പ്രതിരോധത്തിലാക്കി. പ്രവര്‍ത്തകരായ 52 സ്ത്രീകളെ നേതാക്കള്‍ ലൈംഗികമായി ഉപയോഗിച്ചെന്നും ഒരു സ്ത്രീ ആത്മഹത്യ ചെയ്തെന്നുമായിരുന്നു പഞ്ചാബ് മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന അമന്‍ദീപ് കൗര്‍ വെളിപ്പെടുത്തിയത്. പാര്‍ട്ടിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും യോഗങ്ങളില്‍ അപമാനിക്കപ്പെട്ടതായും ഇവര്‍ പറഞ്ഞു. ഏറ്റവുമൊടുവില്‍ ഭാര്യാസഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എംഎല്‍എ അമാനത്തുളള ഖാനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പടുത്താന് ശ്രമിച്ചതിന് ആപ്പ് പഞ്ചാബ് ഘടകം നേതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
ദല്‍ഹിയില്‍ ഭരണത്തിലാണെങ്കിലും പാര്‍ട്ടി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ്, ഷാസിയ ഇല്‍മി തുടങ്ങി പതിനഞ്ചോളം മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. കെജ്രിവാളിന്റെ ഏകാധിപത്യമാണ് പാര്‍ട്ടിയിലെന്നാണ് പുറത്ത്പോകുന്നവരുടെ വിമര്‍ശനം. അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൂന്ന് മന്ത്രിമാരെ പുറത്താക്കി.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടെ 11 എംഎല്‍എമാര്‍ അറസ്റ്റിലായി. ആപ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പഞ്ചാബില്‍ സംസ്ഥാന കണ്‍വീനറെ കൈക്കൂലി കേസില്‍ പ്രവര്‍ത്തകര്‍ തന്നെ പിടിച്ചു. ഇയാളെ മാറ്റിയതിനെ തുടര്‍ന്ന് പിളര്‍പ്പിന്റെ വക്കിലാണ് പാര്‍ട്ടി. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാതെ ഭരണം തികഞ്ഞ പരാജയമായി. കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങളുയര്‍ത്തി പിടിച്ചുനില്‍ക്കാനാണ് കേജ്രിവാളിന്റെ ശ്രമം. മോദി തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശങ്ങളും ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലും ഇതിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: