പത്തനംതിട്ട: ശബരിമലയിലെ ചരക്ക് കയറ്റിറക്കില്‍ തൊഴിലാളി യൂണിയന് തര്‍ക്കം അക്രമവഴിയില്‍. തിരുവോണ പൂജകള്‍ക്ക് ഇന്ന് നടതുറക്കുകയാണ്. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടത്തിന്റെ മുന്നൊരുക്കങ്ങളും പ്രതിസന്ധിയിലായി.
നവംബര്‍ 14 ന് തീര്‍ത്ഥാടനക്കാലം ആരംഭിക്കും. ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങിയാലേ സുഗമമാകൂ. തൊഴില്തര്ക്കത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ട്രാക്ടര്‍ ഉടമകളും, ഡ്രൈവര്‍മാരും അനിശ്ചിതകാല സമരത്തിലാണ്.
കൂലിത്തര്‍ക്കത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം അട്ടത്തോട്ടില്‍ ട്രാക്ടര്‍ ഡ്രൈവര്‍മാരെ യൂണിയന് തൊഴിലാളികള്‍ മര്‍ദ്ദിച്ചു. കേസില്‍, അട്ടത്തോട് സ്വദേശികളായ അജേഷ്, ഗോപന്, രജിത് കെ.രാജ്, ലിനു എന്നിവര്‍ അറസ്റ്റിലായി.
തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് മാസത്തില്‍ ഏഴുദിവസം കയറ്റിക്കു തടസ്സപ്പെട്ടു. ശബരിമലയില്‍ ആദ്യമായാണ് തൊഴിലാളി യൂണിയന് ഇടപെടല്‍. ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച യോഗത്തില്‍ പൂജാസാധനങ്ങള്‍ കയറ്റിയിറക്കുന്നതില് ഇടപെടില്ലെന്ന് യൂണിയന് തൊഴിലാളികള്‍ അറിയിച്ചിരുന്നു. സന്നിധാനത്തെ നിര്‍മ്മാണ ജോലികള്‍ക്ക് സാമഗ്രികള്‍ ഇറക്കുന്നതില്‍ കൂലിത്തര്‍ക്കം തുടരുകയാണ്. അന്നദാനമണ്ഡപം, ദര്ശന് കോംപ്ലക്സ് എന്നിവയടക്കം നിരവധി പണികള്‍ നടക്കുകയാണ്. ഇവ തടസപ്പെട്ടു.
ട്രാക്ടറില്‍ ഒരു ലോഡ് കയറ്റിയിറക്കാന്‍ 250 രൂപ നല്കാന് കരാറുകാരന് തയ്യാറായെങ്കിലും 300 വേണമെന്നാണാവശ്യം. സിഐടിയു യൂണിയനാണ് സമരംതുടങ്ങിയത്. പരിഹാരം കണ്ടില്ലെങ്കില്‍ ഈവര്‍ഷം തീര്‍ത്ഥാടനത്തെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: