ന്യൂദല്‍ഹി: ഭാരതത്തിന്റെ പ്രതിനിധികള്‍ പോകാത്ത അറുപതിലധികം വിദേശ രാഷ്ട്രങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കും. സ്വതന്ത്രചുമതലയുള്ള മന്ത്രിമാരും ക്യാബിനറ്റു മന്ത്രിമാരുമാണ് ഉഭയകക്ഷി ബന്ധം ശക്തമാക്കാനും രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച നടത്താനും പോകുന്നത്.
ഡിസംബറിന് മുമ്പായി യാത്ര പൂര്‍ത്തിയാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഒരു മന്ത്രിക്ക് രണ്ട് രാജ്യങ്ങളില്‍ പോകേണ്ടിവരും. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുള്ള മന്ത്രിമാരുടെ യാത്ര ആരംഭിച്ചു കഴിഞ്ഞു.
എസ്റ്റോണിയ, ലാത്വിയ രാജ്യങ്ങളിലേക്കാണ് രവിശങ്കര്‍ പ്രസാദ് പോകുന്നത്. കല്‍രാജ് മിശ്ര, പരാഗ്വേ, ഉറുഗ്വേ രാജ്യങ്ങളിലും അനന്ത്കുമാര്‍ ടോംഗോയിലും സന്ദര്‍ശനം നടത്തും.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഹംഗറിയിലെത്തും. രാംവിലാസ് പസ്വാന് മൗറീഷ്യസിലും നിര്‍മ്മല സീതാരാമന് മാള്‍ട്ടയിലും പോകും. പനാമ, നിക്കാരഗ്വ തുടങ്ങിയ രാജ്യങ്ങളിലേക്കും മന്ത്രിമാര്‍ പോകുന്നുണ്ട്.
വിദേശകാര്യമന്ത്രാലയം ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കത്തില്‍ വ്യക്തമാക്കുന്നു.
2016 അവസാനത്തോടെ 190 രാജ്യങ്ങളിലും ഭാരത പ്രതിനിധികള്‍ എത്തും. ഭാരതത്തിലേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കാനും മറ്റു ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനും രാജ്യത്തിന്റെ പ്രതിനിധികളുടെ സന്ദര്‍ശനം സഹായിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ഇതുവരെ മന്ത്രിതല പ്രതിനിധികള്‍ പോയിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിസഭാംഗങ്ങളെ അയക്കണമെന്ന് പ്രധാനമന്ത്രിയാണ് വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയത്. രണ്ടര വര്‍ഷത്തിനുള്ളില്‍ 46 വിദേശരാജ്യങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.
ഇതുവഴി ലഭ്യമായ ഭാരതത്തിന്റെ നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനാണ് മന്ത്രിമാരുടെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: