കണ്ണൂര്‍: നാടും നഗരവും ഓണത്തിരിക്കില്. ഉത്രാടപാച്ചില്‍ നാളെ .തിരുവോണം മറ്റന്നാള്‍. ഓണഘോഷത്തിനുളള തയ്യാറെടുപ്പില്‍ ഗ്രാമ പ്രദേശങ്ങളിലും നഗരങ്ങളിലും ഒരുക്കങ്ങള്‍ തകൃതി. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക്സ് ഷോറൂമുകള്‍ ഉള്‍പ്പെടെയുളള മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കണ്ണൂര്‍ ഉള്‍പ്പെടെയുളള നഗരങ്ങളില്‍ കുടുംബശ്രീയുടെ ചന്തകളിലും മേളകളിലും അഭൂതപൂര്‍വ്വമായ തിരക്കാണ് എതാനും ദിവസങ്ങളായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. കൈത്തറി മേള ,ഖാദി മേള, കാര്‍ഷിക മേള,ഐആര്ഡപി മേള, കെടിഡിസിയുടെ പായസംമേള മറ്റ് ചെറുകിട മേളകളിലെല്ലാം ലക്ഷങ്ങളുടെ കച്ചവടമാണ് ഓണത്തോടനുബന്ധിച്ച് നടക്കുന്നത്. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളിലെല്ലാം അന്യസംസ്ഥാനക്കാരുള്പ്പെടെയുളള വഴിയോരക്കച്ചവടക്കാരും സജീവമാണ്. ഗുണം കുറവാണെങ്കിലും കുട്ടിയുടുപ്പുകളുള്പ്പെടെ വാങ്ങാന്‍ വഴിയോര കച്ചവട സ്ഥലങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിച്ച പൂക്കളുടെ വില്‍പ്പനയും കണ്ണൂര്‍ ഉള്‍പ്പെടെയുളള ടൗണുകളില്‍ തകൃതിയാണ്. തോന്നിയപോലുളള വിലയാണ് പൂക്കള്‍ക്ക് ഈടാക്കുന്നത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ ഓണം ഓഫറുകളും കിഴിവുകളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളും കുടുംബശ്രീകളും കൈത്തറി സംഘങ്ങളുമെല്ലാം 20 മുതല്‍ 30 ശതമാനം വരെ റിബേറ്റിലാണ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വിറ്റഴിക്കുന്നത്. പച്ചക്കറികള്‍ക്കും മത്സ്യ-മാംസ വിപണികളില്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്നും വിത്യസ്തമായി അല്‍പ്പം വിലകുറവുണ്ടെന്നത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതായി. പല വ്യഞ്ജനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ് ഇത്തവണ. എങ്കിലും കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കി നാടൊന്നാകെ ഓണാഘോഷത്തിനുളള ഒരുക്കങ്ങളിലാണ്.
ഇത്തവണ ബലിപെരുന്നാളും ഓണവും അടുത്തടുത്ത ദിവസങ്ങളിലായതിനാല്‍ ഇന്നലെ കണ്ണൂര്‍ നഗരം യഥാര്‍ത്ഥത്തില്‍ ജനങ്ങളെക്കൊണ്ട് വീര്‍പ്പുമുട്ടി.
ഓണാഘോഷ തയ്യാറെടുപ്പിനുളള അവസാന ഒരുക്കങ്ങള്‍ക്കായി ഉത്രാട തലേന്നാളായ ഇന്ന് നഗരത്തിലേക്ക് ജനം ഒഴുകിയെത്തും. സ്വതവേ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന കണ്ണൂര്‍ പോലുളള നഗരങ്ങള്‍ ഓണത്തിരക്കിലമര്‍ന്ന് ഗതാഗതക്കുരുക്കു കാരണം വീര്‍പ്പുമുട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: