പത്തനംതിട്ട : പമ്പ, മണിമല നദികളിലും അനുബന്ധ തോടുകളിലും വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്നു. ചാക്കുകെട്ടുകളിലും പ്ലാസ്റ്റിക് കവറുകളിലുമായിട്ടാണ് ഇവ നദികളില്‍ തള്ളുന്നത്.വ്യാപാര സ്ഥാപനങ്ങളുടേയും ആശുപത്രികളിലേയും കാറ്ററിംഗ് സ്ഥാപനങ്ങളുടേയും മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഏജന്സികമാണ് മാലിന്യങ്ങള്‍ നദികളില്‍ തള്ളുന്നത്. ആശുപത്രി മാലിന്യങ്ങള്‍ പെട്ടെന്ന് താണുപോകുന്നത് ഇവര്‍ക്ക് സൗകര്യമാണ്.ചാക്കുകെട്ടുകളും പ്ലാസ്റ്റിക് കവറുകളും വെള്ളത്തിന് മുകളില്‍ പൊന്തി വരാതിരിക്കുവാന്‍ കവറുകളില്‍ കല്ലുകളും നിക്ഷേപിക്കുന്നു
തിരുവല്ല നഗരസഭാ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ അധികൃതര്‍ സ്വീകരിച്ചതോടെ മാലിന്യ നിക്ഷേപം തൊട്ടടുത്ത പഞ്ചായത്തു പ്രദേശങ്ങളിലേക്ക് മാറ്റിയത്. നഗരസഭാ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കമെന്നു അധികൃതര്‍ അറിയിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് നദികള്‍ കേന്ദ്രീകരിച്ച് മാലിന്യ നിക്ഷേപം നടക്കുന്നത്.നീരേറ്റുപുറം, പുളിക്കീഴ്, പന്നായി, പരുമല ,കറ്റോട്,കീച്ചേരിവാല്‍ എന്നി പാലങ്ങളില്‍ നിന്നുമാണ് പ്രധാനമായും മാലിന്യങ്ങള്‍ നദിയിലേക്ക് തള്ളുന്നത്.ഈ പാലങ്ങള്‍ പരിശോധിച്ചാല്‍ നദിയിലേക്ക് തള്ളുന്ന അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. വിജനമായ നദീ തീരങ്ങളില്‍ കക്കൂസ് മാലിന്യവും നിക്ഷേപിക്കുന്നു.
പുളിക്കീഴ് പാലത്തിനു കിഴക്കുവശമുള്ള നദീതീരങ്ങള്‍ രാത്രി കാലം വിജനമായതിനാല്‍ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളാണ്. മാലിന്യങ്ങള്‍ ശേഖരിച്ച് കൊണ്ടു പോകുന്ന പ്രത്യേക സംഘങ്ങള്‍ തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇറച്ചിക്കടകള്‍, ഹോട്ടലുകള്‍, കാറ്ററിംഗ് സംഘങ്ങള്‍ എന്നിവരുടെ മാലിന്യങ്ങളാണ് ശേഖരിച്ച് ഈ സംഘങ്ങള്‍ നദികളില്‍ തള്ളുന്നത്. നദിയുടെ ആഴമേറിയ ഭാഗങ്ങളിലാണ് ഇവ നിക്ഷേപിക്കുന്നത് എത്ര മാലിന്യവും നിക്ഷേപിച്ചാല്‍ പ്രത്യക്ഷത്തില്‍ കാണപ്പെടുന്നില്ല. ഇപ്പോള്‍ നീഴൊഴുക്ക് നിലച്ച സമയമായതിനാല്‍ വെള്ളം വേഗത്തില്‍ മലിനമാകും.
മാലിന്യം നിക്ഷേപിക്കുന്ന സംഘങ്ങളെക്കുറിച്ച് പോലീസിന് അറിവുണ്ടെങ്കിലും അവര്‍ മൗനം പാലിക്കുകയാണ്. പാലങ്ങളുടെ കൈവരികളില്‍ ഇരുമ്പ് വല സ്ഥാപിച്ച് മാലിന്യം തള്ളുന്നത് ഒഴിവാക്കാം. അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ ഗ്രാമപഞ്ചായത്തുകളും പോലീസും ജാഗ്രത പാലിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: