കൊച്ചി: കെ.എം. മാണി പ്രതിയായ കോഴിനികുതി അഴിമതിക്കേസന്വേഷിച്ച ഉദ്യോഗസ്ഥനെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത വിവരം പുറത്ത്. 2013 ല്‍ വാണിജ്യനികുതി ഇന്‍സ്പെക്ടറായിരുന്ന ശ്രീരാജ് കെ. പിള്ളയെ വധിക്കാന്‍ ഗുണ്ടാ സംഘത്തെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ഇദ്ദേഹത്തിന് പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടു.
നികുതി വെട്ടിപ്പ് പിടികൂടിയതിന്, കേസില്‍ കൂട്ടു പ്രതി, ഫാം ഉടമയാണ് ക്വട്ടേഷന്‍ ഏര്‍പ്പാടാക്കിയത്. മൂന്നുവര്‍ഷം മുമ്പ് നടന്ന ഗൂഢാലോചനയില്‍ മാണിക്കും പങ്കുള്ളതായാണ് വിവരം. ഉദ്യോഗസ്ഥന് പോലീസ് സംരക്ഷണം നല്കാന് അന്ന് ഇന്റലിജന്‍സ് എഡിജിപിയായിരുന്ന ടി.പി. സെന്‍കുമാര്‍ തൃശൂര്‍ എസ്പിക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയ പോലീസ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായില്ല.
കൊല്ലത്ത് വധശ്രമക്കേസുമായി ബന്ധപ്പെട്ട് 2013ല്‍ പോലീസ് പിടികൂടിയ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയില്‍ നിന്ന് ശ്രീരാജ് കെ. പിള്ളയുടെ ഫോട്ടോ ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വധഗൂഢാലോചനയെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ശ്രീരാജ് കെ. പിള്ളക്ക് പോലീസ് സംരക്ഷണം നല്കാന് ഇന്റലിജന്‍സ് ഡിജിപി തൃശൂര്‍ റേഞ്ച് എസ് പിക്ക് ഉടന്‍ ഉത്തരവ് നല്‍കുകയും ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം യുഡിഎഫ് ഭരണകാലത്ത് നടന്നില്ല. ശ്രീരാജ് കെ. പിള്ളയെ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു.
മാണിയും ഇരിങ്ങാലക്കുടയിലുള്ള തോംസണ്‍ ഗ്രൂപ്പിന്റെ ഉടമ പി.ടി. ഡേവിസും പ്രതികളായ കോഴിനികുതി അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സിന് വാണിജ്യനികുതി ഉദ്യോഗസ്ഥനെതിരെ നടന്ന വധഗൂഢാലോചനയെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. കോഴിഫാമുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപേരുള്ളതായി വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
തോംസണ്‍ ഗ്രൂപ്പ് ഉടമ നടത്തിയ നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതിലൂടെ 65 കോടി രൂപയുടെ നഷ്ടം ഖജനാവിന് വരുത്തിയെന്നാണ് വിജിലന്‍സ് കേസ്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കോഴി കടത്തിയതിലൂടെ തോംസണ്‍ ഗ്രൂപ്പ് നടത്തിയ 65 കോടിയുടെ നികുതിവെട്ടിപ്പ് വാണിജ്യ നികുതി വകുപ്പിന്റെ പ്രത്യേകാന്വേഷണ സംഘം പിടികൂടിയിരുന്നു.
എന്നാല്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി പദവി ദുരുപയോഗം ചെയ്ത് കോഴിസ്ഥാപന ഉടമകള്‍ക്കു വേണ്ടി നികുതി കുടിശിക എഴുതിതള്ളുകയായിരുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
വിജിലന്‍സിന്റെ എഫ് ഐ ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കാനിരിക്കുകയാണ്.
ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു: സെന്‍കുമാര്‍
തിരുവനന്തപുരം: വാണിജ്യ നികുതി ഇന്‍സ്പെക്ടര്‍ ആയിരിക്കെ, ശ്രീരാജ് കെ.പിള്ളയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സിന് വ്യക്തമായ വിവരം ലഭിച്ചിരുന്നുവെന്ന് അന്ന് ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍.
അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് സുരക്ഷയൊരുക്കിയത്. ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള റിവ്യു കമ്മിറ്റിയും സുരക്ഷാ തീരുമാനത്തെ ശരിവച്ചിരുന്നു, സെന്‍കുമാര്‍ പറഞ്ഞു.
”ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് അപായപ്പെടുത്താനായിരുന്നു നീക്കം. ഇത് കോഴിഫാമിന്റെ നികുതിവെട്ടിപ്പിനെതിരായ അന്വേഷണത്തെ തുടര്‍ന്നാണെന്നും വ്യക്തമായിരുന്നു,”സെന്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: