കൊല്ലം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് കഴകവും പഞ്ചവാദ്യവും കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ബോര്‍ഡിന് അധിക ബാധ്യത വരുത്തുന്ന തസ്തികകളില്‍ സ്ഥിര നിയമനം ഒഴിവാക്കുന്നതിന്റെ ഭാഗമെന്ന പേരിലാണ് ക്ഷേത്രങ്ങളിലെ നിത്യനിദാന കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെ ഒഴിവാക്കാന്‍ ആലോചിക്കുന്നത്. മേജര്‍ ക്ഷേത്രങ്ങളിലുള്‍പ്പെടെ ഇപ്പോഴുള്ള തസ്തിക ഇല്ലാതാക്കാനാണ് ശുപാര്‍ശ.
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുമാരുടെ യോഗത്തില്‍ ചര്‍ച്ചയായി. വരുമാനം കുറവുള്ള ക്ഷേത്രങ്ങളില്‍ വലിയ തരത്തില്‍ ശമ്പളം നല്കി ഈ നിയമനങ്ങള്‍ നടത്തേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം കമ്മീഷണര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ദേവസ്വം ബോര്‍ഡ് പരിധിയിലുള്ള മേജര്‍ ക്ഷേത്രങ്ങളില്‍ പോലും ആവശ്യമെങ്കില്‍ മാത്രം പഞ്ചവാദ്യക്കാരെ നിയമിച്ചാല്‍ മതിയെന്നാണ് തീരുമാനം.
ചെറു ക്ഷേത്രങ്ങളില്‍ പഞ്ചവാദ്യത്തിന് താത്കാലികക്കാരെ നിയമിക്കാം. സ്ഥിരം ജീവനക്കാരന് 15,000 മുതല്‍ 20,000 രൂപ വരെ ശമ്പളം നല്‍കേണ്ട അവസ്ഥയാണ് ദേവസ്വം ബോര്‍ഡിന് ഇപ്പോഴുള്ളത്. താത്കാലികക്കാരനെ നിയമിക്കുമ്പോള്‍ അത് ഇതിന്റെ പകുതിയായി കുറയ്ക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൂടാതെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കേണ്ടതില്ല. നിലവില്‍ മേജര്‍ ക്ഷേത്രങ്ങളില്‍ പഞ്ചവാദ്യത്തിന് മൂന്നും നാലും പേരാണുള്ളത്. ചെറുക്ഷേത്രങ്ങളില്‍ ഒന്നും. മേജര്‍ ക്ഷേത്രത്തിലെ തളി നിയമനവും കഴകവും ഇനി മുതല്‍ ഒന്ന് മതിയെന്നാണ് മറ്റൊരു നിര്‍ദേശം.
തീരുമാനത്തിനെതിരെ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ വരും ദിവസങ്ങളില്‍ പ്രതിഷേധവുമായി രംഗത്ത് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: