ന്യൂയോര്‍ക്ക്: വനിതാ ടെന്നീസ് സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ആയതിനു പിന്നാലെ ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറിന് യുഎസ് ഓപ്പണ്‍ കിരീടം. ഫൈനലില്‍ 10-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ മൂന്ന് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് കെര്‍ബര്‍ കന്നി യുഎസ് ഓപ്പണില്‍ മുത്തമിട്ടത്.
രണ്ട് മണിക്കൂറും ഏഴ് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു കെര്‍ബറിന്റെ വിജയം. സ്കോര്‍ 6-3, 4-6, 6-4. കരിയറില്‍ കെര്‍ബറിന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷം ആദ്യം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും കെര്‍ബര്‍ ജേത്രിയായിരുന്നു. വിംബിള്‍ഡണില്‍ സെറീന വില്ല്യംസിനോടും റിയോ ഒളിമ്പിക്സില്‍ പ്യൂര്‍ട്ടോറിക്കയുടെ മോണിക്ക പ്യൂഗിനോടും ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു.
ആദ്യ സെറ്റ് 6-3 ന് അനായാസമാണ് കെര്‍ബര്‍ സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ പ്ലിസ്കോവ ഉജ്ജ്വലമായി തിരിച്ചടിച്ച് 6-4ന് നേടി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ കെര്‍ബറിന്റെ മികവിനു മുന്നില്‍ പ്ലിസ്കോവക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. നാല് ഗെയിം വിട്ടുകൊടുത്ത് കെര്‍ബര്‍ മത്സരവും കിരീടവും സ്വന്തമാക്കുകയും ചെയ്തു. സെമിയില്‍ സെറീന വില്ല്യംസിനെ അട്ടിമറിച്ച പ്രകടനം പുറത്തെടുക്കാനും പ്ലിസ്കോവക്ക് കഴിഞ്ഞില്ല. കോര്‍ട്ടിലുടനീളം പറന്നുകളിച്ച കെര്‍ബറിന്റെ ഫോര്‍ഹാന്‍ഡ്-ബാക്ക്ഹാന്‍ഡ് ഷോട്ടുകള്‍ക്ക് മുന്നില്‍ രണ്ടാം സെറ്റിലൊഴികെ പലപ്പോഴും പ്ലിസ്കോവ പതറി.
കഴിഞ്ഞ മാസം സിന്‍സിനാറ്റി ടൂര്‍ണ്ണമെന്റ് ഫൈനലില്‍ തന്നെ പരാജയപ്പെടുത്തിയ പ്ലിസ്കോവയോടുള്ള മധുര പ്രതികാരമായി കെര്‍ബറുടെ ഈ കിരീട ജയം. 2007 മുതല്‍ യുഎസ് ഓപ്പണ്‍ കളിച്ചിട്ടുണ്ടെങ്കിലും 2011-ല്‍ സെമി ഫൈനലില്‍ എത്തിയതാണ് ടൂര്‍ണമെന്റില്‍ ഇതിനു മുമ്പത്തെ മികച്ച പ്രകടനം.
യുഎസ് ഓപ്പണില്‍ സെറീന വില്ല്യംസ് സെമിയില്‍ പരാജയപ്പെടുകയും കെര്‍ബര്‍ ഫൈനലിലെത്തുകയും ചെയ്തതോടെയാണ് ലോക ഒന്നാം നമ്പര്‍ പട്ടം താരത്തെ തേടിയെത്തിയത്. 1996-ല്‍ സ്റ്റെഫി ഗ്രാഫിനു ശേഷം ആദ്യമായാണ് ഒരു ജര്‍മ്മന്‍ വനിത ഈ നേട്ടം സ്വന്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: