കുമളി: അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ പരിശോധനകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.
ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുമളി അതിര്‍ത്തിയിലെ എക്സൈസ് ചെക്ക്പോസ്റ്റില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് എക്സൈസ് കമ്മീഷണര്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ഓണക്കാലത്തോടനുബന്ധിച്ച് കേരളത്തിലേക്ക് വന്‍തോതില്‍ സ്പിരിറ്റ് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം.
കേരളത്തില്‍ ആകെ 43 ചെക്ക്പോസ്റ്റുകളാണുള്ളത്. ഇവിടങ്ങളില്‍ ജോലി ചെയ്യാന്‍ ഇപ്പോള്‍ 600 ജീവനക്കാരേ ഉള്ളു. 30,000 ട്രക്കുകളും ലക്ഷണക്കണക്കിന് വാഹനങ്ങളുമാണ് ദിവസവും കേരളത്തിലേക്ക് എത്തുന്നത്. ആവശ്യത്തിന് ജീവനക്കാരെ ലഭിച്ചാലേ കാര്യക്ഷമമായി പരിശോധന നടത്താനാകു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആദ്യമായി തമിഴ്നാട് പോലീസിന്റെ സഹകരണം ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയില്‍ പരിശോധന കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1,800 ലഹരി കേസുകള്‍ പിടികൂടിയെങ്കില്‍ ആദ്യത്തെ ഏഴ് മാസത്തിനുളളില്‍ രണ്ടായിരത്തോളം കേസുകള്‍ പിടികൂടാന്‍ കഴിഞ്ഞെന്നും ഈ വര്‍ഷം 200% കേസുകള്‍ കൂടുതല്‍ പിടിക്കുകയാണ് ലക്ഷ്യമെന്നും ഋഷിരാജ് സിങ് പറഞ്ഞു. കമ്പംമെട്ട് ചെക്ക്പോസ്റ്റും സന്ദശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: