കോഴിക്കോട്: തിരുവോണവും ബലിപെരുന്നാളും അടുത്തടുത്ത ദിവസങ്ങളില്‍ വന്നതോടെ നാടും നഗരവും ആഘോഷത്തിരക്കിലായി. ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കായി ഇന്നലെ കുടുംബങ്ങള്‍ കൂട്ടമായി എത്തിയതോടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രശാലകള്‍ മുതല്‍ ജ്വല്ലറികളില്‍ വരെ തിരക്കേറി. നഗരത്തിലെ പ്രധാന വിപണന കേന്ദ്രങ്ങളില്‍ ഗതാഗതനിയന്ത്രണം വരെ ഏര്‍പ്പെടുത്തേണ്ടിവന്നു. കൈത്തറി, ഖദര്‍ വസ്ത്രങ്ങള്‍ക്ക് റിബേറ്റ് പ്രഖ്യാപിച്ചതും വീട്ടുപകരണങ്ങള്‍ മുതല്‍ മൊബൈലുകള്‍ വരെ വാങ്ങിക്കുന്നവര്‍ക്ക് വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തതും തിരക്ക് വര്‍ദ്ധിപ്പിക്കാനിടയാക്കി. ഇന്ന് ബക്രീദ് ഒഴിവ് മുതല്‍ അടുത്ത ഞായറാഴ്ച വരെ തുടര്‍ച്ചയായി ഓഫീസുകള്‍ അവധിയായതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നഗരത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പതിനഞ്ചോളം പ്രദര്‍ശന വിപണന മേളകളാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഉത്സവ സീസണില്‍ കച്ചവടം പ്രതീക്ഷിച്ച് പുസ്തക മേളകളും നഗരത്തിലുണ്ട്.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം ഇന്നലെ കൊടിയേറിയതോടെ തിരക്ക് വര്‍ദ്ധിക്കാന്‍ അതും കാരണമായി. മാനാഞ്ചിറയില്‍ നടന്ന സെലിബ്രിറ്റി വടംവലി കാണാന്‍ കൂട്ടമായി ആളുകള്‍ എത്തി. കടപ്പുറത്ത് ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നല്ല ആള്‍കൂട്ടമുണ്ടായി. സംഗീതവും നൃത്തവും ഹാസ്യവും ഇനിയുള്ള ഓണാഘോഷ രാവുകള്‍ക്ക് മാറ്റ് കൂട്ടും. ആയോധന കലകളും ഒപ്പനയും വിവിധവേദികളില്‍ അവതരിപ്പിക്കും. എം.ടിയുടെസാഹിത്യ ലോകത്തെ വിശദമാക്കുന്ന സെമിനാറുകളും ഓണാഘോഷത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രമുഖ സാഹിത്യകാരന്മാരും വിമര്‍ശകരും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.
നാളെ ഉത്രാടപ്പാച്ചിലാണ് സ്ഥാപനങ്ങളിലും കടകളിലുമൊക്കെ ഇന്ന് ഓണാഘോഷം നടക്കും. വിവിധ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ബോണസ് നല്കുന്നതുകൊണ്ട് കാണം വിറ്റും ഓണം ഉണ്ണണമെന്ന അവസ്ഥയ്ക്ക് ചെറിയ മാറ്റമുണ്ടായിട്ടുണ്ട്. ബാങ്ക് അവധിയായതും എടിഎമ്മുകളില്‍ പണ ദൗര്‍ബല്യം നേരിട്ടതും കച്ചവടത്തെ ബാധിക്കുമോയെന്ന വേവലാതിയിലാണ് കച്ചവടക്കാര്‍. പതിനഞ്ചാം തീയതി ഓണാഘോഷത്തിന്റെ ഔദ്യോഗിക സമാപനം കുറിക്കും. അതു വരെ നഗരം തിരക്കിലായിരിക്കും. പിന്നീട് മൂന്ന് ദിവസങ്ങള്‍ ആഘോഷത്തിന്റെ ആലസ്യത്തിലായിരിക്കും നഗരം. പത്തൊമ്പതിന് സ്കൂളുകളും ഓഫീസുകളും തുറക്കുന്നതോടെ നഗരം വീണ്ടും തിരക്കിലാകും.
പേരാമ്പ്ര: പേരാമ്പ്രയും സമീപ ഗ്രാമപ്രദേശങ്ങളും ഓണത്തിനുള്ള തയ്യാറെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി’ വസ്ത്രവ്യാപര കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത് ഓണവും ഈദുല്‍ ഫിത്തറും ഒരുമിച്ചു വന്ന വേളയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ കടകളില്‍ തുണിത്തരങ്ങള്‍ക്ക് വേണ്ടിയുള്ള നീണ്ട നിര കാണാമായിരുന്നു. കൈത്തറി ഫെയര്‍ ,കുടുബശ്രീ മേളകള്‍, ജൈവ പച്ചക്കറി വിപണനമേള തുടങ്ങിയ ഇടങ്ങളിലെല്ലാം നല്ല കച്ചവടമാണ് നടക്കുന്നത് ‘ മണ്‍കല നിര്‍മ്മാണ തൊഴിലാളികള്‍ നിര്‍മ്മിച്ച് വില്‍പ്പനക്ക് വെച്ച അപ്പചട്ടി മുതല്‍ കണി വെക്കാനും പായസം വെക്കാനും ഉപയോഗിക്കുന്ന ഉരുളി വരെ ഇവര്‍ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ അമ്പെയ്ത്ത് മത്സര ങ്ങള് സ്വയം സഹായ സംഘങ്ങളുടെ ഓണാഘോഷങ്ങള്‍, തുടങ്ങിയവയും ഓണാഘോഷത്തിന് മാറ്റ് കൂട്ടുന്നു. കാവേരി നദി ജലം പങ്കുവെക്കുന്നതിനെ ചൊല്ലി കര്‍ണ്ണാടകയും തമിഴ്നാടുമായുള്ള തര്‍ക്കം അവിടെയുള്ള മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കഴിയാത്തതും പല കുടുംബങ്ങളിലും ആശങ്ക പരത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: