ബംഗളൂരു/ചെന്നൈ: കാവേരി നദീജല പ്രശ്നത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും വ്യാപക പ്രതിഷേധം. പുതുച്ചേരിയില്‍ കര്‍ണാടക ബാങ്കിന് നേരെ ഒരു സംഘം ആക്രമണം നടത്തി. കല്ലേറില്‍ ബാങ്കിന് കേടുപാടുകള്‍ സംഭവിച്ചു. ചെന്നൈ നഗരത്തിലെ കര്‍ണാടക ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബംഗളൂരുവില്‍ വാഹനങ്ങള്‍ കത്തിച്ചും, കടകള്‍ തകര്‍ത്തും പ്രക്ഷോഭകാരികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ വിദ്യാലയങ്ങളും കോളേജുകളും വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചു. കൂടാതെ അതിര് കടന്ന പ്രതിഷേധം കാരണം ബംഗളൂരുവിലെ നമ്മ മെട്രോയും പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. കനത്ത സുരക്ഷയിലാണ് ബംഗളൂരു നഗരം.
സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ശാന്തരാകണമെന്നും കോടതി വിധിയെ മാനിക്കണമെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ജനങ്ങളോട് ആവശ്യപ്പെട്ടു.
കാവേരിയില്‍ നിന്നും തമിഴ്നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തു കര്‍ണാടകം വീണ്ടും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും വിജയിച്ചില്ല. ഹര്‍ജി തള്ളിയ കോടതി എത്രയും വേഗം വെള്ളം നല്‍കണമെന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്.
എന്നാല്‍ ആദ്യ വിധിയില്‍ കോടതി ഭേദഗതി വരുത്തിയിട്ടുണ്ട്്. തമിഴ്നാടിനു വിട്ടു നല്‍കണമെന്നു പറഞ്ഞ വെള്ളത്തിന്റെ അളവ് 15,000 ഘനയടിയില്‍ നിന്നു 12,000 ഘനയടിയാക്കി കുറച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: