ബംഗളൂരു: കാവേരി നദീജലം വിട്ടുനല്‍കുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷം രൂക്ഷമാതോടെ ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ റദ്ദാക്കി. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസാണ് റദ്ദാക്കിയത്. സ്ഥിതിഗതികള്‍ ശാന്തമായതിനുശേഷം മാത്രമേ സര്‍വീസുകള്‍ പുനഃരാരംഭിക്കുകയുള്ളൂവെന്ന് മാനേജ്മെന്റ് അറിയിച്ചു. പുറപ്പെട്ട സര്‍വീസുകള്‍ ബത്തേരിയില്‍ യാത്ര അവസാനിപ്പിക്കും. സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരു – മൈസൂര്‍ റോഡ് അടച്ചു. തമിഴ്നാട്ടിലേക്കുള്ള ബസുകളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. ബദല്‍മാര്‍ഗങ്ങള്‍ ആരായും. കെ.എസ്.ആര്.ടി.സിക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയന് ഫോണില്‍ സംസാരിച്ചു. മലയാളികളുടെ സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ഉറപ്പ് നല്കി. ആവശ്യമെങ്കില്‍ ഇടപെടാന്‍ തയാറെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് തമിഴ്നാട് രജിസ്ട്രേഷന് വാഹനങ്ങള്‍ക്കെതിരെ വ്യാപക അക്രമം നടന്നു. തമിഴ്നാട് സര്‍ക്കാര്‍ കോര്‍പ്പറേഷനുകളുടെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തമിഴ്നാട്ടുകാരുടെ ചില ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തെത്തുടര്‍ന്ന് ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ബംഗളൂരുവില്‍ സ്കൂളുകളും കോളേജുകളും അടച്ചു. മലയാളികളുടെ ഓണം യാത്രയും അനിശ്ചിതത്വത്തിലായി.
അതിനിടെ, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ തമിഴ്നാട്ടിലും ആക്രമണമുണ്ടായി. ചെന്നൈയിലെ കര്‍ണാടക സ്വദേശിയുടെ ഹോട്ടലിനുനേരെ ആക്രമണമുണ്ടായി. കര്‍ണാടക റജിസ്ട്രേഷനുള്ള അഞ്ച് വാഹനങ്ങള്‍ക്ക് നേരെ തമിഴ്നാട്ടിലെ രാമേശ്വരത്ത് വച്ച് ആക്രമണമുണ്ടായി. വിനോദസഞ്ചാരികളുടെ വാഹനത്തിനും യാത്രക്കാര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: