ചാരുംമൂട്: അടുത്തമാസം ഒന്നാംതീയതി കേരളത്തെ വെളിയിട വിസര്‍ജ്ജന രഹിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ നടത്തി വരുന്ന സമ്പൂര്‍ണ്ണ ഒഡിഎഫ് പ്രഖ്യാപനം വന്‍തട്ടിപ്പെന്ന് ആക്ഷേപം.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപിക്കുവാനിരുന്ന പരിപാടി പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെതുടര്‍ന്ന് മാറ്റിവെച്ചു. ഭാരതസര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതി മുഖേന നടപ്പിലാക്കുന്ന ഒഡിഎഫിന്റെ മേല്‍നോട്ടം വഹിക്കുന്നതു അതാതു പഞ്ചായത്തുകളാണ്. കേന്ദ്രത്തിന്റെ ഫണ്ടായി അനുവദിച്ചിട്ടുള്ള 12,000 രൂപയുടെ കൂടെ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും 3,400 കൂടി വിനിയോഗിച്ചാണ് കക്കൂസ് നിര്‍മ്മിച്ചു നല്‍കേണ്ടിയിരുന്നത്. പഞ്ചായത്ത് ഫണ്ട് അനുവദിക്കുവാന്‍ താല്‍പ്പര്യമില്ലാത്ത സിപിഎം ഭരിക്കുന്ന പഞ്ചായത്തുകള്‍ പദ്ധതി നടത്തിപ്പില്‍ ബഹുദൂരം പിന്നിലാണ്.
നൂറനാട് പഞ്ചായത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് ഇനിയും സ്വന്തമായി കക്കൂസ് ഇല്ലെന്നിരിക്കെ ധൃതിപിടിച്ച് ഇവിടെ ഒഡിഎഫ് പ്രഖ്യാപനം സിപിഎം നടത്തിക്കഴിഞ്ഞു. വള്ളിക്കുന്നം പഞ്ചായത്തിലെ പ്രഖ്യാപനം പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നു മറ്റൊരു ദിവസത്തേക്കു മാറ്റി. താമരക്കുളം പഞ്ചായത്തിലെ ബിജെപി മെമ്പര്‍മാര്‍ ആവശ്യപ്പെട്ട സ്ഥലങ്ങളില്‍ ഇനിയും പദ്ധതി നടപ്പിലാക്കിയിട്ടില്ല. ഇതിനെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ഇവിടുത്തെ പ്രഖ്യാപനവും മാറ്റി. ചുനക്കര പഞ്ചായത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.
പാലമേല്‍ പഞ്ചായത്തിലെ ഒഡിഎഫ് പ്രഖ്യാപനം കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. അപേക്ഷ കിട്ടിയ 244 പേര്‍ക്കും പഞ്ചായത്ത് നേരിട്ട് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്. എന്നാല്‍ ഇവിടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ ഒരൊറ്റ വാര്‍ഡുകളില്‍പ്പോലും ആവശ്യക്കാരെ കണ്ടെത്തുന്നതിനോ ഇവിടെങ്ങളില്‍ നിന്നുമുള്ള വാര്‍ഡ് മെമ്പര്‍മാരുടെ പരാതി പരിശോധിക്കുവാനോ സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത് ഭരണക്കാര്‍ തയ്യാറായില്ല.
ഭരണിക്കാവ് ബ്ലോക്കിന്റെ കീഴിലുള്ള ഒറ്റ പഞ്ചായത്തിലും സമ്പൂര്‍ണ്ണ ഒഡിഎഫ് പ്രഖ്യാപനത്തിനുള്ള നീതിപൂര്‍വ്വമായ മാര്‍ഗം സ്വീകരിച്ചിട്ടില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: