മാന്നാര്‍: കൃഷിവകുപ്പ് ബുധനൂര്‍ പഞ്ചായത്തിലെ എ.ഗ്രേഡ് പച്ചക്കറി കര്‍ഷകരുടെ സഹകരണത്തോടുകൂടി ബുധനൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം ആരംഭിച്ച ഓണചന്തയോട് ചേര്‍ന്ന് കുടുംബശ്രീയുടെ പേരില്‍ ചില സിപിഎമ്മുകാര്‍ ഓണചന്ത ആരംഭിച്ചത് കര്‍ഷകദ്രോഹ നടപടിയാണെന്ന് സിപിഐ എണ്ണയ്ക്കാട് ലോക്കല്‍ കമ്മറ്റി ആരോപിച്ചു.
കഴിഞ്ഞ ഒന്‍പതിന് ആരംഭിച്ച ഓണചന്തയില്‍ വില്‍പ്പന നടത്തുന്നത് കര്‍ഷകരില്‍ നിന്നും മാര്‍ക്കറ്റ് വിലയ്ക്ക് ശേഖരിക്കുന്ന പച്ചക്കറികള്‍ മുപ്പത് ശതമാനം വിലകുറച്ചായിരുന്നു. ഇതുവഴി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുകയും പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും സഹായകരമായിരുന്നു.
ഓണചന്തയില്‍ തിരക്കേറിയതോടെ വില്പനയും നല്ലനിലയില്‍ പുരോഗമിക്കവേയാണ് ഇതിനോട് ചേര്‍ന്ന്തന്നെ കുടുംബശ്രീയുടെ പേരില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന ഓണചന്ത ആരംഭിച്ചത്. ഈ നടപടി കര്‍ഷകരെ ദ്രോഹിക്കുന്നതിനും സ്വകാര്യ പച്ചക്കറി വ്യാപാരികളെ സഹായിക്കുന്നതിനുമേ ഉപകരിക്കുകയുള്ളുവെന്നും സിപിഐ ആരോപിച്ചു.
രണ്ട് ഓണചന്തകളും ഒരുമിച്ച് പ്രവര്ത്തിക്കുവാനിടയായ സാഹചര്യത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്നും സിപിഐ എണ്ണയ്ക്കാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി.കെ. ഹരികുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: