മാന്നാര്‍: മഹാത്മാഗാന്ധി ജലമേളയില്‍ കാരിച്ചാലിനെ പിന്തള്ളി നടുഭാഗം ചുണ്ടന് ട്രോഫി നേടി. പമ്പാ നദിക്കരയുടെ ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞ ആയിരകണക്കിന് വള്ളം കളി പ്രേമികളുടെ ആവേശതിമര്‍പ്പില്‍ ഉതിര്‍ന്ന കരഘോഷങ്ങള്‍ക്കിടയിലാണ് അജോയ്.കെ.വര്‍ഗീസ് ക്യാപ്റ്റനായുള്ള നടുഭാഗം ചുണ്ടന് ജേതാവായത്.
വലിയദിവാന്‍ജി ചുണ്ടനാണ് മൂന്നാത് എത്തിയത്. ചുണ്ടന് വള്ളങ്ങളുടെ ലൂസേഴ്സില്‍ ആനാരി ഒന്നാമതെത്തി. വെപ്പ് വള്ളങ്ങളില്‍ അമ്പലക്കടവന് ഒന്നാമതെത്തിയപ്പോള്‍ ആശാപുളിക്കളം, മണലില്‍ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വെപ്പ് ബി ഗ്രേഡില്‍ ചിറമേല്‍ തോട്ടുകടവന്‍ ഒന്നാമതും പന്നത്ര പുരയ്ക്കല്‍ രണ്ടാമതും എത്തി. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മൂന്ന് തൈക്കല്‍ ട്രോഫി നേടി. മാമ്മൂടനാണ് രണ്ടാം സ്ഥാനം. ഇരുട്ടുകുത്തി ബി ഗ്രേഡില്‍ ദാനിയല്‍, സെന്റ് ജോസഫ് എന്നീ വള്ളങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ജലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന് നിര്‍വ്വഹിച്ചു. മത്സര വള്ളംകളിക്ക് മുന്നോടിയായി എല്ലാ വള്ളങ്ങളും പങ്കെടുത്ത് കൊണ്ടുള്ള ജലഘോഷയാത്ര നടന്നു. ജനറല്‍ കണ്‍വീനര്‍ എന്‍.ഷൈലാജ്, സെക്രട്ടറി റ്റി.കെ. ഷാജഹാന് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി.
തുടര്‍ന്ന് വള്ളങ്ങളുടെ മാസ് ഡ്രില്ലും നടന്നു. മാസ് ഡ്രല്ലിന് ശേഷം മത്സര വള്ളം കളി ആരംഭിച്ചു. വിജയികള്‍ക്ക് ഗാന്ധിജിയുടെ ചെറുമകന് തുഷാര്‍ ഗാന്ധി ട്രോഫികള്‍ വിതരണം ചെയ്തു. ആന്റോ ആന്റെണി എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ.കെ.കെ. രാമചന്ദ്രന് നായര്‍ എംഎല്‍എ, മാന്നാര്‍ അബ്ദുള്‍ലത്തീഫ്, സതീശ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: